KSDLIVENEWS

Real news for everyone

ഗ്ലാസിലേക്ക് അടിച്ച് കാഴ്ച മറയ്ക്കാൻ ദ്രാവകം, ഇടിക്കട്ട; വാഹനം തടഞ്ഞ് പണം തട്ടുന്ന സംഘം പിടിയിൽ

SHARE THIS ON

പാലക്കാട്∙ ദേശീയപാതയില്‍ വാഹനം തടഞ്ഞ് പതിവായി കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ തൃശൂര്‍ സ്വദേശികളായ 13പേർ പാലക്കാട് ചിറ്റൂരില്‍ അറസ്റ്റില്‍. വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയിലായിരുന്നു ഇവരെ പിടികൂടിയത്. ആയുധങ്ങളും വാഹനങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു. തൃശൂര്‍ സ്വദേശിയായ കുഴല്‍പ്പണത്തട്ടിപ്പിലെ പ്രധാനിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

രണ്ട് ദിവസത്തിനുള്ളില്‍ ദേശീയപാതയിലൂടെ വലിയ അളവിലുള്ള കുഴല്‍പ്പണവുമായി എത്തുന്ന വാഹനമായിയിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആസൂത്രണം പാതിവഴിയില്‍ പൊലീസ് പൊളിക്കുകയായിരുന്നു. കവര്‍ച്ചാക്കേസ് പ്രതിയുടെ സഹായത്താല്‍ കമ്പിളിച്ചുങ്കത്ത് വാടക വീട് തരപ്പെടുത്തി. 13പേരും വ്യത്യസ്ത സമയങ്ങളിലായി വീട്ടിലെത്തി തയാറെടുപ്പ് തുടങ്ങി. ആയുധവും വാഹനങ്ങളുമെല്ലാം വേണ്ടത്ര കരുതി. ഇരുമ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് പൈപ്പ്, ഇടിക്കട്ട, കുരുമുളക് സ്പ്രേ, ഗ്ലാസിലേക്ക് അടിച്ച് കാഴ്ച മറയ്ക്കാനുള്ള ദ്രാവകം, കേരള, തമിഴ്നാട് റജിസ്ട്രേഷനിലുള്ള ആറ് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍. സംഘത്തിന് വാഹനത്തെ പിന്തുടരാനും തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന് രക്ഷപ്പെടാനുമുള്ള ട്രാവലര്‍, കാറുകള്‍, ഇരുചക്രവാഹനം എന്നിവയും പിടികൂടി. സംഘത്തിലുള്ള പുതുക്കാട് സ്വദേശി നിഖിലാണ് വ്യത്യസ്ത സ്ഥലങ്ങളിലുള്ള കുഴല്‍പ്പണത്തട്ടിപ്പുകാരെ വാടക വീട്ടിലെത്തിച്ചത്. അടുത്തദിവസം വരുന്ന വാഹനവും പ്രതീക്ഷിച്ച് വാടക വീട്ടില്‍ തുടരുകയായിരുന്നു.


കുഴല്‍പ്പണവുമായി എത്തുന്ന വാഹനത്തിലുള്ളവരെ അടിച്ചു വീഴ്ത്തിയിട്ടാണെങ്കിലും പണം തട്ടുക എന്നതായിരുന്നു ലക്ഷ്യം. മുന്‍കാലങ്ങളിലെ കവര്‍ച്ചയില്‍ എതിര്‍ത്തവരെ കായികമായി നേരിട്ട് തകര്‍ത്തവരും കൂട്ടത്തിലുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കുഴല്‍പ്പണം തട്ടിയതിന് കേസുണ്ട്. തൃശൂര്‍ സ്വദേശിയായ പതിവ് കുഴല്‍പ്പണ തട്ടിപ്പുകാരനാണ് സംഘത്തിനു വേണ്ട നിര്‍ദേശവും സഹായവും നല്‍കിയിരുന്നതെന്നും വ്യക്തമായി.


വരന്തിരിപ്പിള്ളിക്കാരായ സജിത്ത്, മുകേഷ്, ബിനീഷ്, ഉല്ലാസ്, കല്ലൂര്‍ സ്വദേശി സിധീഷ്, ചാലക്കുടി സ്വദേശി സിജോണ്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി സ്വരൂപ്, വടൂക്കര സ്വദേശി സെബി, ആളൂര്‍ സ്വദേശി അനീഷ്, മാള സ്വദേശി രഞ്ജിത്ത്, വലപ്പാട് സ്വദേശി ഷാനവാസ്, വെളുത്തൂര്‍ സ്വദേശി നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ചിറ്റൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മാത്യു, സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കുഴല്‍പ്പണ തട്ടിപ്പുകാരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!