KSDLIVENEWS

Real news for everyone

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ.എസ് ഹംസക്കെതിരെ പാര്‍ട്ടി നടപടി

SHARE THIS ON

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെ പാര്‍ട്ടി നടപടി. അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഹംസ രൂക്ഷമായ അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇ. ഡി യെ ഭയന്ന് മോദിയെയും വിജിലന്‍സിനെ ഭയന്ന് വിജയനെയും പേടിച്ച്‌ കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് കെ.എസ് ഹംസയടക്കമുള്ളവരുടെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു.മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ് ഹംസ ചര്‍ച്ച തുടങ്ങിയത്. പാര്‍ട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളര്‍ത്താന്‍ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളുമായി ഹംസ കത്തിക്കയറിയപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു. ഇതോടെ യോഗം നടന്ന ഹോട്ടല്‍മുറി ബഹളത്തില്‍ മുങ്ങി. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന മൂന്ന് മണിക്ക് ആരംഭിച്ച യോഗം രാത്രി ഏഴരക്കാണ് അവസാനിച്ചത്.

15 മിനിറ്റോളം ബഹളത്തില്‍ മുങ്ങിയ യോഗം പിന്നീട് സ്വാദിഖലി തങ്ങള്‍ ഇടപെട്ടാണ് നിയന്ത്രിച്ചത്. കെ എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയും അടുത്തേക്ക് വിളിച്ച തങ്ങള്‍ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാല്‍ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നു. ഇത് ബോധപൂര്‍വം മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് എന്നതും ഇതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. യോഗത്തില‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി നല്‍കുന്ന കാര്യത്തെ കുറിച്ച്‌ പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!