തൊണ്ടിമുതല്‍ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിന് കുരുക്കായി ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടും

തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജു ഉള്‍പ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാന്‍ വിദേശ പൗരന്‍ കൈക്കൂലി നല്‍കിയെന്ന ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ട് പുറത്ത്.
കേരള പൊലീസിന് ഇന്‍റര്‍പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരന്‍ പിന്നീട് ഓസ്ട്രേലിയയില്‍ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അടിവസ്ത്രത്തില്‍ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ ആന്‍റണി രാജുവും കോടതി ക്ലര്‍ക്കും ചേര്‍ത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആന്‍റണി രാജുവിനെ പ്രതിയാക്കിയുള്ള ആദ്യം കേരള പൊലീസ് അട്ടിമറിച്ചിരുന്നു. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ കേസിന് ജീവന്‍ വെക്കാന്‍ കാരണം ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടാണ്.
ആന്‍റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ്തോടെയാണ് ഹൈക്കോടതി ആന്‍ഡ്രൂ വിനെ വെറുതെവിട്ടത്. 1991 ല്‍ ഇന്ത്യ വിട്ട ആന്‍്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസില്‍ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആന്‍ഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലില്‍ കിടക്കുമ്ബോള്‍ കേരളത്തിലെ കേസില്‍ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലര്‍ക്കിന് കൈക്കൂലി നല്‍കി തൊണ്ടി മുതല്‍ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചില്‍. വെസ്ളി ഇക്കാര്യം മെല്‍ബെണ്‍ പൊലീസിനോട് പറഞ്ഞു.
മെല്‍ബെണ്‍ പൊലീസ് ഇന്‍റര്‍പോള്‍ വഴി ആന്‍ഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 1996 ജനുവരിയിലായിരുന്നു ഇത്. പക്ഷെ ഇടത് സര്‍ക്കാര്‍ ഭരണകാലത്ത് ഈ റിപ്പോര്‍ട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സര്‍ക്കാര്‍ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെന്‍കുമാറാണ് ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തൊണ്ടി മുതല്‍ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ അന്വേഷണത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. തൊണ്ടി മുതല്‍ നശിപ്പിച്ചതിന് ആന്‍റണിരാജുവിനെയും കോടതി ക്ലര്‍ക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നല്‍കി. ഇന്‍റര്‍പോള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വ്വമായ കേസാണിപ്പോള്‍ വിചാരണ പോലും പൂര്‍ത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.

