സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം ദുബായിൽ നിന്നെത്തിയ യുവാവിന്

പരിയാരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. ഈ മാസം പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്നെത്തിയത്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്. നേരത്തേ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നിരുന്നു. ഇതിനു പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചത്.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

