KSDLIVENEWS

Real news for everyone

അവര്‍ കാത്തിരിന്നു, അമ്മ ഇനി ഇല്ലെന്നറിയാതെ.. മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായി

SHARE THIS ON

“കോഴിക്കോട്: കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു. വേങ്ങേരിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പന്‍ങ്ങാട്ട് താഴം പ്രകാശന്റെ മകള്‍ അഞ്ജലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.50-ഓടെ കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനുമിടയില്‍വെച്ചായിരുന്നു അപകടം. വേങ്ങേരി ഭാഗത്തുനിന്ന് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പിറകെവന്ന കാര്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. പെട്ടെന്നുതന്നെ അഞ്ജലി റോഡിലേക്ക് വീണു. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പില്‍ബസാറിലേക്ക് പോകുന്ന ‘കുനിയില്‍’ ബസ് യുവതിയുടെ ദേഹത്ത് കയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ജലി മരിച്ചു. സ്‌കൂട്ടറില്‍ തട്ടിയെന്നുകരുതുന്ന ഒരു കാര്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നത് തൊട്ടടുത്ത കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കാറിനെക്കുറിച്ച് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സി.സി.ടി.വി. അടക്കമുള്ളവ ഉടന്‍ പരിശോധിക്കുമെന്നും ചേവായൂര്‍ പോലീസ് പറഞ്ഞു. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനുമിടയിൽ തിങ്കളാഴ്ച രാവിലെ അപകടമുണ്ടാക്കിയെന്ന് പോലീസ് സംശയിക്കുന്ന കാർ നിർത്താതെപോകുന്നു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് അഞ്ജലി. ഭര്‍ത്താവ് അരീക്കാട് സ്വദേശി വിപിന്‍ കാര്‍ഗിലില്‍ പട്ടാളത്തിലാണ്. ഇരട്ടക്കുട്ടികളായ അര്‍ഥിക, അദ്വിക എന്നിവര്‍ മക്കളാണ്. ഇരുവരും മാളിക്കടവ് എം.എസ്.എസ്. സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനികളാണ്. അമ്മ: സി. സുജാത, സഹോദരന്‍: സി. നിധിന്‍. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 11 വരെ തണ്ണീര്‍പന്തലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് അരീക്കാടുള്ള ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരച്ചടങ്ങുകള്‍ അവിടെ നടക്കും. അവര്‍ കാത്തിരിക്കുന്നു, അമ്മയിനിയില്ല… അര്‍ഥികയെയും അദ്വികയെയും സ്‌കൂളിലേക്ക് സ്‌നേഹത്തോടെ യാത്രയാക്കാന്‍ അവരുടെ പ്രിയപ്പെട്ട അമ്മ ഇനിയില്ല. രാവിലെ വീട്ടില്‍നിന്നിറങ്ങിയ അമ്മ കുട്ടികളുടെ മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ തടമ്പാട്ടുതാഴത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അരീക്കാട് അത്തിക്കല്‍ ഹൗസില്‍ അഞ്ജലിയുടെ ജീവന്‍പൊലിഞ്ഞത്. വേങ്ങേരിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അഞ്ജലി എരഞ്ഞിപ്പാലം സിറ്റി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഭര്‍ത്താവ് വിപിന്‍ പട്ടാളത്തില്‍ കാര്‍ഗിലില്‍ സേവനമനുഷ്ഠിക്കുകയാണ്. അഞ്ജലി സ്ഥിരമായി സ്‌കൂട്ടറിലാണ് കല്ലായിലെ ജോലിസ്ഥലത്തേക്ക് പോകാറുള്ളത്. എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും ഇടപെട്ടിരുന്ന അഞ്ജലിയുടെ വേര്‍പാടില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. ആറുമാസത്തിനിടെമരിച്ചത് 93 പേര്‍ :നഗരപരിധിയില്‍മാത്രം മൂന്നുവര്‍ഷത്തിനിടയില്‍ 3350 അപകടങ്ങളിലായി 315 പേര്‍ മരിച്ചു. ഇതില്‍ 2020-ല്‍ 91 മരണവും 2021-ല്‍ 131 മരണവുമായിരുന്നു. ഈവര്‍ഷം ജൂണ്‍വരെ 970 അപകടങ്ങളിലായി 93 പേര്‍ മരിച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പും വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നുമില്ല. അപകടങ്ങള്‍ നടക്കുന്ന സമയത്തുമാത്രം നടപടികള്‍ ഊര്‍ജിതമാക്കും. കുറച്ചുകഴിഞ്ഞാല്‍ കേസുകള്‍പോലും എവിടെയുമെത്താത്ത സ്ഥിതിയാണുള്ളതെന്നാണ് ആക്ഷേപം. അശ്രദ്ധയും മരണപ്പാച്ചിലും വരുത്തിവെക്കുന്ന അപകടങ്ങളില്‍ കുരുതികൊടുക്കേണ്ടിവരുന്നത് നിരപരാധികളുടെ ജീവനാണ്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!