സുധാകരൻ പിണറായിയെ കൊല്ലാൻ ശ്രമിച്ച ആൾ; കരുണാകരന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു’. ഇ.പി ജയരാജൻ

27 വർഷം മുൻപ് ട്രെയിനിൽ വച്ച് പിണറായി വിജയനെ വകവരുത്താൻ വാടക കൊലയാളികളെ നിയോഗിച്ച നേതാവാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവർത്തിച്ചിരിക്കുന്നു. ആ കേസിൽ പക്ഷേ, സുധാകരൻ ശിക്ഷിക്കപ്പെട്ടിട്ടില്ല. 27 വർഷം മുൻപ് ഉയർന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു. അന്ന് രാജധാനി എക്സ്പ്രസിൽ നടന്നത് എന്താണ്? കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വിമാനത്തിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന പ്രതിഷേധം വലിയ വിവാദമായി വളർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താനെത്തിയ അക്രമികളെ തടയുകയായിരുന്നുവെന്നും വിമാന കമ്പനിയെ തന്നെ വലിയൊരു അപവാദത്തിൽ നിന്നു രക്ഷപ്പെടുത്തിയെന്നും വാദിച്ചു നിൽക്കുകയാണ് ഇ.പി.ജയരാജൻ. ഇപ്പോൾ, അദ്ദേഹത്തിന് എതിരെയും കേസെടുക്കണമെന്ന കോടതി നിർദേശം വന്നു. മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിലിറങ്ങിയ 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി 2 ആഴ്ചത്തെ വിമാന യാത്രാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ, അക്രമികളെ തടയുകയായിരുന്നുവെന്ന വാദത്തിൽ ഉറച്ചു നിന്ന ജയരാജന് വിമാനക്കമ്പനി 3 ആഴ്ചത്തെ യാത്രാ വിലക്കു പ്രഖ്യാപിച്ചു.

