മാർഗനിർദേശങ്ങൾ പാലിക്കാതെ സ്കൂളുകൾ; പരിശോധിക്കാതെ മോട്ടോർ വാഹനവകുപ്പ്, അപകടങ്ങൾ തുടർകഥ

തിരുവനന്തപുരം∙ ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിൽനിന്നുള്ള ബസുകൾ മാത്രമേ വിനോദ, പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നതടക്കമുള്ള കർശന നിർദേശങ്ങൾ നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കു നൽകിയിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ സ്കൂളുകളും പരിശോധന നടത്തുന്നതിൽ മോട്ടർ വാഹനവകുപ്പും കാണിക്കുന്ന വീഴ്ചയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും നടത്തുന്ന യാത്രകൾക്ക് അംഗീകൃത ടൂർ ഓപ്പറേറ്റർമാരെ മാത്രമേ നിയോഗിക്കാവൂ എന്ന് 2020 മാർച്ച് രണ്ടിന് പൊതു വിദ്യാഭ്യാസ സെക്രട്ടറി നിർദേശിച്ചിരുന്നു. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവൻമാര്‍ക്കായിരിക്കും. അധ്യാപകർ യാത്രയുടെ ആസൂത്രണം പൂർണമായും ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി നിർദേശിച്ചിരുന്നു.

