അതിഥിതൊഴിലാളികളായെത്തി ഭാഷ പഠിക്കുന്നു; സൈബര്‍ തട്ടിപ്പിന് മലയാളം പഠിച്ച് മറുനാടന്കള്ളന്മാര്

തിരുവനന്തപുരം: മലയാളികൾക്കിടയിൽ സൈബർത്തട്ടിപ്പുകൾ നടത്താൻ മലയാളംപഠിച്ച് ഇതരസംസ്ഥാന തട്ടിപ്പുകാർ. സൈബർത്തട്ടിപ്പുകാരുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ളവരാണ് ദക്ഷിണേന്ത്യൻഭാഷകൾ പഠിച്ചിറങ്ങുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിഥിത്തൊഴിലാളികളായി സംസ്ഥാനത്തെത്തി ഭാഷപഠിച്ചശേഷം ഇതേ സംസ്ഥാനങ്ങളിൽ സൈബർത്തട്ടിപ്പ് നടത്തുന്നതാണ് രീതി. ഇക്കൊല്ലം ഇതുവരെ ഇരുനൂറിലധികം സൈബർത്തട്ടിപ്പ്കേസുകളാണ് കേരളത്തിൽ രജിസ്റ്റർചെയ്തത്. മിക്കതിലും അന്വേഷണം ചെന്നെത്തിനിൽക്കുന്നതും ജംതാരയിലാണ്.
ബാങ്കുകളുടെ കസ്റ്റമർകെയർ എക്സിക്യുട്ടീവായും മറ്റും ഫോൺവിളിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഭാഷ പ്രശ്നമായതോടെയാണ് തട്ടിപ്പുകാർ പ്രാദേശികഭാഷ പഠിക്കാൻതുടങ്ങിയത്. അടുത്തിടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജംതാരയിൽനിന്ന് പിടിയിലായവർ തമിഴും കന്നടയും സംസാരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

