ദേശീയപാത വികസനം: കണക്ക് പുറത്തുവിട്ട്
വി.മുരളീധരൻ; മറുപടിയുമായി ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി ∙ ദേശീയപാത വികസനത്തിലെ സംസ്ഥാന പങ്കിനെച്ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം. ദേശീയപാതയ്ക്ക് മറ്റു സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിന്റെ കണക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ പുറത്തുവിട്ടു. എന്നാൽ കേരളം പണം മുടക്കിയത് പഴയ പാതകൾക്കാണെന്നും മറ്റു സംസ്ഥാനങ്ങളുടേത് പുതിയ പദ്ധതികളാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
എല്ലാ ദേശീയപാതകൾക്കും 25 ശതമാനം പദ്ധതിചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചതിന്റെ രേഖയും വി.മുരളീധരൻ പുറത്തുവിട്ടു. എന്നാൽ അന്ന് ചർച്ച ചെയ്ത പാതകളുടെ കാര്യത്തിൽ മാത്രമാണ് ധാരണയെന്ന് ജോൺ ബ്രിട്ടാസ് തിരിച്ചടിച്ചു.
‘‘കേരളത്തിലെ വികസനത്തിന് കേന്ദ്ര സർക്കാർ തടസ്സം നിൽക്കുന്നു എന്ന് എല്ലായ്പ്പോഴും പറയുന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ മന്ത്രിസഭ. കേന്ദ്ര സർക്കാർ കേരളത്തിലെ വികസനത്തിന് തടസ്സം നിൽക്കുകയല്ല. കേരളത്തിലെ വികസനത്തിന് മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു’’– വി.മുരളീധരൻ പറഞ്ഞു.

