ബിജെപിയുടെ ‘വെറുപ്പിന്റെ കമ്പോള’ത്തിൽ ‘സ്നേഹത്തിന്റെ കട’ തുറക്കും: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ബിജെപിയുടെയും ആർഎസ്എസിന്റെയും ‘വെറുപ്പിന്റെ കമ്പോള’ത്തിൽ കോൺഗ്രസ് ‘സ്നേഹത്തിന്റെ കട’ തുറക്കുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ പദയാത്ര ഡൽഹിയിൽ പ്രവേശിച്ചപ്പോൾ നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
പദയാത്ര ഇന്ന് രാവിലെ ഡൽഹിയിൽ പ്രവേശിച്ചു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ, കുമാരി സെൽജ, രൺദീപ് എന്നീ നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. ബദർപുർ അതിർത്തി കടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച യാത്രയിൽ ആയിരക്കണക്കിനു പ്രവർത്തകർ അണിചേർന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പദയാത്ര നിർത്തിവയ്ക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോൺഗ്രസ് തള്ളിയിരുന്നു.
‘‘രാജ്യത്തെ സാധാരണക്കാർ ഇപ്പോൾ സ്നേഹത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിനു പേരാണ് ഭാരത് ജോഡോ യാത്രയിൽ അണിനിരന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും നേതാക്കളോട് എനിക്കു പറയാനുള്ളത്, നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തിൽ ഞങ്ങൾ സ്നേഹത്തിന്റെ കട തുറക്കും എന്നാണ്. അവർ വെറുപ്പു പരത്തുന്നു, ഞങ്ങൾ സ്നേഹവും’’ – രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ പദയാത്ര ഡൽഹിയിൽ പ്രവേശിച്ചപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
നേരത്തേ, രാഹുൽ ഗാന്ധിയും പ്രവർത്തകരും ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുലിന് കത്തെഴുതിയിരുന്നു. യാത്രയ്ക്കു ലഭിക്കുന്ന സ്വീകരണം ബിജെപിയെ ഭയപ്പെടുത്തുന്നെന്നും അതിനാൽ യാത്ര തടയാനുള്ള ശ്രത്തിന്റെ ഭാഗമാണ് മന്ത്രിയുടെ കത്തെന്നും കോൺഗ്രസ് ആരോപിച്ചു.

