KSDLIVENEWS

Real news for everyone

രാജ്യം 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവില്‍; കര്‍ത്തവ്യപഥില്‍ ആദ്യ പരേഡ്

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ തന്റെ അംഗരക്ഷകസൈന്യത്തിന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിത്തിയത്‌. തുടര്‍ന്ന് 21 ഗണ്‍ സല്യൂട്ടോടെ പരേഡ് തുടങ്ങി. സേനാംഗങ്ങളുടെ മാര്‍ച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ലോട്ടുകളും പിന്നാലെയെത്തി. ടാബ്ലോകള്‍ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്തിലെ ഒരു നേതാവ് അതിഥിയാകുന്നത്. രാവിലെ പത്തിന് പരേഡ് ആരംഭിക്കും. ഈജിപ്ഷ്യന്‍ പട്ടാളവും പരേഡിന്റെ ഭാഗമാകുന്നുണ്ട്. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് 74-ാമത് റിപ്പബ്ലിക് ദിന പരേഡു വീക്ഷിക്കാന്‍ പ്രത്യേക ക്ഷണമുണ്ട്‌. കര്‍ത്തവ്യപഥില്‍ വി.വി.ഐ.പി.സീറ്റിലിരുന്ന് ഇവര്‍ പരേഡിന് സാക്ഷികളാകുന്നത്. പുതുതായി നിര്‍മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന്റെ റിഹേഴ്‌സലില്‍ അവതരിപ്പിച്ച കേരളത്തിന്റെ ടാബ്ലോ |ഫോട്ടോ:ANI ഇക്കുറി എണ്‍പതിലേറെ വിമാനങ്ങളാണ് ഫ്‌ളൈപാസ്റ്റില്‍ ഭാഗമാകുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഫ്‌ളൈ പാസ്റ്റാകും ഇക്കുറി അരങ്ങേറുക. കര, നാവിക സേനകളുടെ വ്യോമവിഭാഗത്തിലെ വിമാനങ്ങളും ഭാഗമാകുന്ന ഫ്‌ളൈ പാസ്റ്റ് ഏഴു ജാഗ്വാര്‍ വിമാനങ്ങള്‍ അമൃത് ഫോര്‍മേഷനില്‍ അണിനിരക്കുന്നതോടെയാണ് പൂര്‍ത്തിയാകുക. 1971-ലെ യുദ്ധത്തില്‍ നിര്‍ണായകമായിരുന്ന താംഗെല്‍ എയര്‍ഡ്രോപ്പിന് ആദരമായും വിമാനങ്ങള്‍ പറക്കും. റഫാല്‍ യുദ്ധവിമാനം, നാവികസേനയുടെ മിഗ് 29 കെ, പി-81 നിരീക്ഷണവിമാനം എന്നിവയെല്ലാം ഫ്‌ളൈ പാസ്റ്റില്‍ ഭാഗാകും. വിവിധ സൈനികസംഘങ്ങള്‍ക്കും എന്‍.സി.സി., എന്‍.എസ്.എസ്. പരേഡ് സംഘത്തിനൊപ്പവും മലയാളികള്‍ പലരുമുണ്ട്. ഫ്‌ളൈ പാസ്റ്റോടെയാവും പരേഡ് അവസാനിക്കുന്നത്. 29-ന് വൈകീട്ട് വിജയ് ചൗക്കില്‍ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും. തദ്ദേശീയ യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനം വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ്-നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 105 എം.എം. ഇന്ത്യന്‍ ഫീല്‍ഡ് തോക്കുപയോഗിച്ചാകും 21 ഗണ്‍ സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!