KSDLIVENEWS

Real news for everyone

ഹരിയാണയിൽ രണ്ടുപേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാറിനുള്ളില്‍; പശുക്കടത്ത് ആരോപിച്ച് കൊന്നതാണെന്ന് ബന്ധുക്കളുടെ പരാതി

SHARE THIS ON

ഭരത്പുര്‍: ഹരിയാണയില്‍ രണ്ട് യുവാക്കളെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നാസിര്‍(25) ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. പൂര്‍ണമായും കത്തിനശിച്ച കാറിനുള്ളിലായിരുന്നു രണ്ട് മൃതദേഹങ്ങളും. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ ചുട്ടുകൊന്നതായാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഭീവാനിയിലാണ് രണ്ടുയുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, മരിച്ചത് നാസിറും ജുനൈദുമാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനും ഡി.എന്‍.എ. പരിശോധനയ്ക്കും ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് ഭരത്പുര്‍ ഐ.ഡി. ഗൗരവ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. കാറിന് തീപ്പിടിച്ചതാണോ അതോ കാറിന് തീവെച്ച് രണ്ടുപേരെയും ജീവനോടെ കത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. പശുക്കടത്താണോ സംഭവത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നാസിറിനെയും ജുനൈദിനെയും ബുധനാഴ്ച ഭരത്പുരില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കള്‍ നല്‍കിയിരുന്ന പരാതി. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊന്നതാണെന്നാണ് ആരോപണം. പശുക്കടത്തിന് ജുനൈദിനെതിരേ നേരത്തെ അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ നാസിറിനെതിരേ കേസുകളൊന്നും നിലവില്ലെന്നും പോലീസ് പറഞ്ഞു. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ക്കെതിരേ നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ബജ്‌റങ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസര്‍, ലോകേഷ് സിംഘ്യ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ മോനു മനേസര്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകനാണെന്നും പ്രതികളെല്ലാം ഗോസംരക്ഷകരാണെന്ന് അവകാശപ്പെടുന്നവരാണെന്നും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!