ട്രയിനിൽ നിന്ന് വീണയുടൻ സെഹ്റ മരിച്ചില്ല? മൃതദേഹം കിടന്നത് പാളത്തിനുള്ളിൽ, കണ്ടെത്തുന്ന സമയത്ത് കുഞ്ഞിൻ്റെ ദേഹത്ത് ചൂട്, ജീവൻ പോയത് മണിക്കൂറുകൾക്ക് ശേഷമെന്ന് വിലയിരുത്തൽ: മരണം സംഭവിച്ചത് രക്തം വാർന്ന് വാർന്ന്

എലത്തൂർ : എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമി പിടിയിലായെന്ന വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ട്രയിനിൽ കടന്നുകയറി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ മൂന്നു മരണങ്ങളാണ് നടന്നത്. ട്രയിനിൽ അക്രമി തീയിട്ടെന്ന വാർത്തയുടെ ഞെട്ടൽ മാറും മുൻപേയാണ് ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചെന്ന വാർത്തയും പുറത്തു വന്നത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതൻ്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരുടെ മൃതദേഹങ്ങളാണ് കോരപ്പുഴ പാളത്തില്‍ നിന്ന് ലഭിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നത്. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ സംഭവത്തിൽ അവ്യക്തത തുടരുകയാണ്. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകൾ അകലത്തിലാണ് കിടന്നിരുന്നത്. ഇതിൽ രണ്ട് വയസുകാരി സെഹ്റ ബത്തൂലിൻ്റെ മൃതദേഹം തീവയ്പ്പ് നടന്ന ട്രെയിൻ കടന്നുപോയ അതേ പാതയിലാണെന്നുള്ളതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്. കുട്ടിയുടെ മൃതദേഹം എങ്ങനെയാണ് പാളത്തിനകത്തുവന്നതെന്നുള്ള ചോദ്യമാണ് നിലവിൽ ഉയരുന്നത്. ട്രെയിനിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നൗഫീഖ്, റഹ്മത്ത് എന്നിവരുടെ മൃതദേഹങ്ങൾ ട്രാക്കിലെ ക്രോസിംഗിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്ക്ക് വീണത് കണ്ണൂർ ഭാഗത്തേയ്ക്ക് പോയ ട്രെയിനിൻ്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു എന്നാണ് വിലയിരുത്തൽ. നൗഫീഖ്, റഹ്മത്ത് എന്നിവരുടെ തലയിൽ എതിർവശത്തെ പാളത്തിൽ ഇടിച്ച് രക്തം വന്നതിൻ്റെ പാടുകളുണ്ടായിരുന്നു. എന്നാൽ കാലിനേറ്റ വലിയ മുറിവിൽ നിന്ന് രക്തം വാർന്നുപോയതാണ് സെഹ്റയുടെ മരണകാരണമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിനിടെ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയുടെ ശരീരത്തിൽ ചൂട് നിലനിന്നിരുന്നെന്നുള്ള രക്ഷാപ്രവർത്തകരുടെ വെളിപ്പെടുത്തലും എത്തിയിരുന്നു. അപകടം നടന്നപ്പോൾ ആദ്യം കുട്ടി മരിച്ചിരുന്നില്ലെന്നും പിന്നാലെ വന്ന ഏതെങ്കിലും ട്രെയിൻ ഇടിച്ചതായിരിക്കാം മരണം സംഭവിച്ചതെന്നുമുള്ള സംശയങ്ങളും ഉയരുന്നുണ്ട്. കുഞ്ഞിൻ്റെ ശരീരത്തിലെ ചൂട് മരണം നടന്ന് അധിക സമയമായിട്ടില്ലെന്ന സൂചനയാണ് കാണിക്കുന്നത്. ട്രെയിനിൽ ആക്രമണം നടത്തിയതിനുശേഷം കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്രതി മൂന്നുപേരെയും പുറത്തേയ്ക്ക് തള്ളിയിട്ടതാണോയെന്ന സംശയവും പൊലീസിനുണ്ട്. റെയിൽവേ സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നതെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. അതേസമയം അത്രയും സമയത്തിനിടെ റെയിൽവേ ജീവനക്കാർപോലും മൃതദേഹങ്ങൾ കാണാത്തതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. രാത്രി ഒമ്പതരയോടെയാണ് ട്രെയിനിൽ തീവെപ്പുണ്ടായത്. ചങ്ങല വലിച്ച് കോരപ്പുഴ പാലത്തിനു സമീപം ട്രെയിൻ നില്ക്കുന്നതിനു മുമ്പേ ഈ മൂന്ന് പേരും ട്രാക്കില്‍ വീണിരിക്കാമെന്നാണ് നിഗമനം. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് 250 മീറ്റര്‍ അകലെ റെയില്‍പ്പാളത്തില്‍ ഏകദേശം മണിക്കൂറുകളോളമാണ് മൂന്ന് പേരുടെ മൃതദേഹം അനാഥമായി കിടന്നത്. രാത്രി ഒരു മണിക്കു ശേഷമാണ് പാളത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിന് ലഭിച്ചത്. എക്സിക്യുട്ടീവ് എക്സ്പ്രസിന് പിന്നാലെ വന്ന ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് പറയുന്നത്. അദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് ആര്‍പിഎഫും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. അപ്പോഴേക്കും നാല് മണിക്കൂര്‍ കഴിഞ്ഞിരുന്നു. അപകടം നടന്നയുടനെ ഇവര്‍ മരിച്ചോ അതോ അതിന് ശേഷമാണോ മരണം സംഭവിച്ചത് എന്നുള്ളകാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്

