യുവാവിനെ വിവസ്ത്രനാക്കി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

വർക്കല ∙ അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. Content highlights: Woman Arrested In Thiruvananthapuram For Giving Quotation Against Lover”

