പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല; വ്യവസ്ഥ ഒഴിവാക്കാം

ന്യൂഡൽഹി∙ വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബങ്ങൾ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകൾക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ‌്റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി വ്യക്താക്കി.
ഹിന്ദു വിവാഹനിയമത്തിലെ സെക്ഷൻ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആർട്ടിക്കിൾ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകർന്ന കുടുംബ ബന്ധങ്ങൾ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.

