KSDLIVENEWS

Real news for everyone

ട്രെയിൻ തീവയ്‌പിന് ഒരുമാസം; പ്രതിയുടെ ലക്ഷ്യമെന്ത്, സഹായിച്ചതാര്? കണ്ടെത്താതെ അന്വേഷണസംഘം
കേരളം തിരഞ്ഞെടുത്തതിലും ദുരൂഹത

SHARE THIS ON

തിരുവനന്തപുരം∙ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് നടന്നിട്ട് ഒരുമാസം. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെ കേസ് എൻഐഎ. ഏറ്റെടുത്തെങ്കിലും പ്രതി ഷാറുഖ് സെയ്‌ഫിയുടെ ലക്ഷ്യമെന്തായിരുന്നെന്നോ സഹായം ചെയ്‌തവർ ആരെന്നൊ കണ്ടെത്താൻ ഇനിയും ആയിട്ടില്ല.  ട്രെയിൻ തീവയ്‌പിലെ ദുരൂഹത ഇനിയും നീക്കാനായിട്ടില്ല. എന്തിന് കേരളം തിരഞ്ഞെടുത്തതെന്നും, കേരളത്തിൽ പ്രതിക്ക് സഹായം ലഭിച്ചെന്നതും തെളിഞ്ഞിട്ടില്ല. രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു എലത്തൂർ തീവയ്പ്. സംഭവം നടന്ന് മൂന്നുദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായത് ലോക്കൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ  നേട്ടമായിരുന്നു. എന്നാൽ രണ്ടാഴ്ചയോളം പ്രതിയെ ചോദ്യം ചെയ്തിട്ടും എന്തിന് ട്രെയിൻ തീയിട്ടു എന്നത് കണ്ടെത്താനായിരുന്നില്ല. പ്രതിക്ക് തീവ്രവാദബന്ധം സ്ഥിരീകരിച്ച് യുഎപിഎ ചുമത്തി എന്നതിനപ്പുറത്തേക്ക് തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം  പരാജയമാണെന്ന വിലയിരുത്തലിലേക്കാണ് അവസാനം എത്തിയത്.  നിലവിൽ എൻഐഎയുടെ പരിധിയിലാണ് കേസ് അന്വേഷണം. നിലവിൽ രണ്ടാംഘട്ട അന്വേഷണമാണ് എൻഐഎ നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രതിയെ വരും ദിവസങ്ങളില്‍ അന്വേഷണസംഘം തെളിവെടുപ്പിനെത്തിക്കും. അപകടത്തിൽ പൊള്ളലേറ്റ ഒൻപതു പേർ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. ട്രെയിനിലെ തീ കണ്ട് ജീവൻ രക്ഷിക്കാൻ ചാടി പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നു പേരാണ് അപകടത്തിൽ മരിച്ചത്. ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിൽ ട്രെയിനിൽ ഏർപ്പെടുത്തുമെന്ന പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഒരുമാസം പിന്നിടുമ്പോഴും  നടപ്പാക്കാനിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!