ഏത് അടിയന്തര ഘട്ടത്തിലും മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍; കണ്ണുകള്‍ ദാനംചെയ്യും

തിരുവനന്തപുരം: കിൻഫ്രാ പാർക്കിലുണ്ടായ തീപ്പിടിത്തത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വലിയ പൊട്ടിത്തെറിയോട് കൂടി തീപ്പിടിക്കുകയായിരുന്നു. ആറു വർഷത്തിലേറെയായി സേനയുടെ ഭാഗമാണ് ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത്. തീപ്പിടിത്തമുണ്ടായ കിൻഫ്രാ പാർക്കിന് സമീപത്തായുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളിലൊന്നായ ചാക്കയിലെ ഉദ്യോഗസ്ഥാനിയിരുന്നു അദ്ദേഹം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഷട്ടർ നീക്കി അകത്തേക്ക് കടക്കാനുള്ള ശ്രമത്തനിടെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് കോൺക്രീറ്റ് വീഴുകയായിരുന്നു. ഇതിനടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ ശ്രമപ്പെട്ടാണ് മറ്റ് ഉദ്യോഗസ്ഥർ പുറത്തെത്തിക്കുന്നത്. ‘ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പയ്യനായിരുന്നു. ഏത് അടിയന്തര ഘട്ടത്തിലും മുന്നിട്ടിറങ്ങി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു രഞ്ജിത്ത്’- ചാക്ക യൂണിറ്റിലെ രഞ്ജിത്തിന്റെ സഹപ്രവര്ത്തകന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒരു വർഷത്തോളമായി ചാക്ക യൂണിറ്റിന്റെ ഭാഗമായ രഞ്ജിത്ത് ഇതിന് മുൻപ് മാവേലിക്കര യൂണിറ്റിലും സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത് അവിവാഹിതനാണ്.

