‘ഡിസീസ് എക്സ് ’: കോവിഡിനെക്കാളും മാരകം ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പുതിയ ആശങ്ക

ജനീവ: കോവിഡിനെക്കാൾ മാരകമായ മഹാമാരി വരാനിരിക്കുന്നുവെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനുപിന്നാലെ ‘ഡിസീസ് എക്സ്’ ആശങ്കയിൽ ലോകം. ഡബ്ള്യു.എച്ച്.ഒ. പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാപട്ടികയാണ് ഭീതിയുയർത്തുന്നത്. എബോള, സാർസ്, സിക തുടങ്ങിയ മുൻപരിചയമുള്ള മഹാവ്യാധികൾ പട്ടികയിലുണ്ട്. എന്നാൽ, ഇതിലെ ഡിസീസ് എക്സ് എന്നുപേരിട്ട രോഗത്തെക്കുറിച്ചാണ് അവ്യക്തതയും ആശങ്കയും നിലനിൽക്കുന്നത്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്ത, വരാനിരിക്കുന്ന ആഗോള മഹാമാരിയെയാണ് ഡിസീസ് എക്സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നതാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ഫലപ്രദമായ ചികിത്സയും ‘ഡിസീസ് എക്സി’നില്ല. 2018-ലാണ് ഡിസീസ് എക്സ് എന്ന പദം ഡബ്ല്യു.എച്ച്.ഒ. ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഒരുവർഷത്തിനുശേഷമാണ് ലോകത്ത് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്. ‘ഡിസീസ് എക്സ്’ മൃഗങ്ങൾ വഴി മനുഷ്യനിലെത്താനാണ് സാധ്യതയെന്ന് ചിലർ പറയുമ്പോൾ മനുഷ്യനുണ്ടാക്കുന്ന രോഗകാരിയായിരിക്കുമിതെന്ന് മറ്റുചിലരും വാദിക്കുന്നു.

