ബാറില്‍ ബാത്ത്റൂമില്‍ നീണ്ട ക്യൂ; ‘കാര്യം സാധിക്കാന്‍’ തടാകത്തിനരികെ എത്തിയ യുവാവിന്റെ കെെ അലിഗേറ്റര്‍ കടിച്ചെടുത്തു

തല്ലാഹസി: തടാകത്തിനരികെ മൂത്രമൊഴിക്കാൻ എത്തിയ യുവാവിന്റെ കെെ അലിഗേറ്റര്‍ കടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ പോര്‍ട്ട് ഷാര്‍ലറ്റിലാണ് സംഭവം. ജോര്‍ദാര്‍ റിവേര എന്ന 23കാരന്റെ വലതുകെെയാണ് അലിഗേറ്ററുടെ ആക്രണത്തില്‍ നഷ്‌ടമായത്. അപ്രതീക്ഷിത ആക്രമണിന്റെ ആഘാതത്തില്‍ നിന്ന് ഇയാള്‍ ഇത് വരെ മുക്തനായിട്ടില്ല. ബാറിലെ ബാത്ത്‌റൂമിലെ നീണ്ട ക്യൂവില്‍ നില്‍ക്കാൻ മടിയായതിനാല്‍ ജോര്‍ദാര്‍ റിവേര മൂത്രം ഒഴിക്കാൻ തടാകക്കരയിലേയ്ക്ക് പോകുകയായിരുന്നു. തടാക കരയിലെത്തിയ ഇയാള്‍ മൂത്രമൊഴിക്കുന്നതിനിടയില്‍ കാല്‍ തെറ്റിയാണ് തടാകത്തിലേയ്ക്ക് വീണത്. ഈ സമയം ഇയാളെ അലിഗേറ്റര്‍ ആക്രമിച്ച് വലതുകെെ കടിച്ചെടുക്കുകയായിരുന്നു. റിവേരയുടെ നിലവിളികേട്ട് എത്തിയ ബാറിലെ ജീവനക്കാരാണ് ഇയാളെ അലിഗേറ്ററുടെ വായില്‍ നിന്നും രക്ഷപ്പെടുത്തിയത്. പക്ഷെ, അവരെത്തിയപ്പോഴേയ്ക്കും അലിഗേറ്റര്‍ ഇയാളുടെ ഒരു കെെ കടിച്ചെടുത്തിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ജീവനക്കാര്‍ അലിഗേറ്ററില്‍ നിന്ന് ജോര്‍ദാര്‍ റിവേര രക്ഷിച്ചത്. ഇതിനുള്ളില്‍ ഇയാളില്‍ നിന്ന് ഏറെ രക്തം വാര്‍ന്നു പോയിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

