KSDLIVENEWS

Real news for everyone

നീലേശ്വരം ഹൗസ്ബോട്ട് സർവീസ്: സ്റ്റോപ് മെമ്മോയുടെ അടിസ്ഥാനത്തിൽ കർശന പരിശോധനയും നിയന്ത്രണങ്ങളും ഊർജിതം; ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

SHARE THIS ON

നീലേശ്വരം ∙ താനൂർ ബോട്ട് അപകടത്തെ തുടർന്നു വ‍ഞ്ചിവീട് സർവീസിന് ഏർപ്പെടുത്തിയ കർശന പരിശോധനയുടെയും നിയന്ത്രണങ്ങളുടെയും തുടർനടപടികൾ ഊർജിതം. നീലേശ്വരം കോട്ടപ്പുറം കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന 5 ബോട്ടുകൾക്ക് കണ്ണൂർ അഴീക്കലിലെ പോർട്ട് ഓഫിസർ ദിവസങ്ങൾക്കു മുൻപ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന മുഴുവൻ വഞ്ചിവീടുകളുടെയും രേഖകൾ നീലേശ്വരം എസ്ഐ, കെ.ശ്രീജേഷ് ഇന്നലെ സ്റ്റേഷനിൽ പരിശോധിച്ചു. കാസർകോട് ജില്ലാ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവദാസ് കീനേരി, സെക്രട്ടറി ആർ.കെ.കമ്മത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വഞ്ചിവീട് ഉടമകൾ സ്റ്റേഷനിൽ എത്തിയത്. സ്റ്റോപ് മെമ്മോ കിട്ടിയ വഞ്ചിവീടുകൾ സർവീസ് നടത്തുന്നില്ലെന്ന കാര്യം ഉറപ്പു വരുത്തമമെന്നു എസ്ഐ, കർശന നി‍ർദേശം നൽകി. ഫിറ്റ്നസ് ഇല്ലാത്ത ബോട്ടുകൾ സർവീസ് നിർത്തണമെന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർ, നീലേശ്വരം സിഐ, കെ.പ്രേംസദൻ എന്നിവരുടെ സാന്നിധ്യത്തിൽ നേരത്തെ നടന്ന യോഗം നിർദേശിച്ചിരുന്നു. ഇതേ തുടർന്നു തൊട്ടടുത്ത 2 ദിവസങ്ങളിലായി നീലേശ്വരം പൊലീസ് കോട്ടപ്പുറത്തെത്തി ഓരോ വഞ്ചിവീടുകളിലും കയറി പരിശോധനയും നടത്തി. പോർട്ട് ഓഫിസ് നിയോഗിച്ച സർവേയർ നീലേശ്വരത്തെത്തി വഞ്ചിവീടുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  ചില വഞ്ചിവീടുകൾ യാർഡ് ചെയ്ത് വിശദമായി പരിശോധിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹവും ഈയാഴ്ച തുടർപരിശോധനയ്ക്കെത്തും. ചന്തേര പൊലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന വഞ്ചിവീടുകളുടെ രേഖകളും തൊട്ടടുത്ത ദിവസം പരിശോധിക്കുമെന്നറിയുന്നു. അതേസമയം, കർശന പരിശോധനകൾക്കിടയിലും മധ്യവേനലവധിക്കാലത്തെ അവസാന ഞായറാഴ്ചയായ ഇന്നലെയും നീലേശ്വരത്തെ വഞ്ചിവീടുകളിൽ ഉല്ലാസയാത്രയ്ക്കായി സഞ്ചാരികളുടെയും കുടുംബങ്ങളുടെയും തിരക്കായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!