ചെലവ് 1,717 കോടി; ബിഹാറിലെ പുതിയ പാലം ഗംഗയിൽ തകർന്നുവീണു

പട്‍ന : ബിഹാറിൽ നിർമാണത്തിലിരുന്ന പാലം ഗംഗാ നദിയിൽ തകർന്നുവീണു. ഖഗാരിയെയും ഭാഗൽപുരിനെയും ബന്ധിപ്പിക്കുന്ന പാലമാണു നടുഭാഗം തകർന്നു വീണത്. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
1,717 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന പാലമാണ് തകർന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ ശക്തമായ കാറ്റിൽ പാലത്തിനു കേടുപാട് സംഭവിച്ചിരുന്നു. പാലത്തിന്റെ മൂന്നടിയോളം ഭാഗം നദിയിൽ മുങ്ങിയെന്നാണു റിപ്പോർട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കണമെന്നു ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.
‘‘2015ൽ നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത പാലമാണ്. നിർമാണം പൂർത്തിയായത് 2020ൽ. രണ്ടാമത്തെ തവണയാണ് പാലം അപകടത്തിൽപ്പെടുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷും തേജസ്വിയും രാജിവയ്ക്കണം.’’– അമിത് മാളവ്യ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലും ബിഹാറിൽ പാലം തകർന്നുവീണിരുന്നു. ബെഗുസാര ജില്ലയിലെ പാലം രണ്ടായി പിളർന്നു പുഴയിൽ പതിക്കുകയായിരുന്നു.

