ശരദ് പവാറിന് വധഭീഷണി: ഐ.ടി ജീവനക്കാരന്‍ അറസ്റ്റില്‍

മുംബൈ: എൻ.സി.പി നേതാവ് ശരദ് പവാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ. മുംബൈ ക്രൈം ബ്രാഞ്ച് ഞായറാഴ്ചയാണ് ഐ.ടി പ്രഫഷണലായ സാഗർ ബാർവെ എന്ന 32 കാരനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി ജൂൺ 14 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ശരദ് പവാറിനെതിരായ ഭീഷണി സാഗർ ബാർവെ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലും ട്വിറ്ററിലും കൊല്ലുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന്, പവറിന്റെ മകൾ സുപ്രിയ സുലെ മുംബൈ പൊലീസിൽ പരാതി നൽകി.
ശരദ് പവാറിന് നരേന്ദ്ര ധബോൽക്കറിന്റെ അതേ വിധി ഉടനുണ്ടാകുമെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലെ ഭീഷണി. സാമൂഹിക പ്രവർത്തകനായ ധബോൽക്കറെ 2013ൽ രണ്ടു ബൈക്കുകളിലെത്തിയ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.
പരാതിയിൽ നടന്ന അന്വേഷണത്തിനിടെ ഭീഷണി പോസ്റ്റ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി അഡ്രസ് പൊലീസ് കണ്ടെത്തുകയും അതിന്റെ ഉടസൊഗർ ബാർവെയാണെന്ന് വ്യക്തമാവുകയുമായിരുന്നു. ഇനി ട്വിറ്ററിൽ ഭീഷണിപ്പെടുത്തിയ ആളെയാണ് കണ്ടെത്താനുള്ളതെന്നും അതിനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.