വെള്ളരിക്കുണ്ട്- ഹോസ്ദുർഗ് താലൂക്കുകളിൽ മൂന്ന് വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും തകർന്നു; പള്ളിക്കരയിൽ കടലാക്രമണം രൂക്ഷം

കാഞ്ഞങ്ങാട്: മഴ കനത്തതോടെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്ക് പരിധികളിൽ മൂന്നു വീടുകൾ പൂർണമായും 23 വീടുകൾ ഭാഗീകമായും തകർന്നു. ഹോസ്ദുർഗിൽ രണ്ട് വീടുകളും വെള്ളരിക്കുണ്ടിൽ ഒരു വീടുമാണ് തകർന്നത്. ഹോസ്ദുർഗിൽ 17 വീടുകളും വെള്ളരിക്കുണ്ടിൽ ആറുവീടുകളും ഭാഗികമായി തകർന്നു. ഭീമനടിയിലെ അസിനാറിെന്റ വീടിനോട് ചേർന്നുള്ള മതിൽ തകർന്ന് വീട് അപകടവസ്ഥയിലായിട്ടുണ്ട്. കൊട്ടോടിയിലെ സുനൈജയുടെ വീടിനോട് ചേർന്നുള്ള ഭിത്തിയും തകർന്ന് അപകടാവസ്ഥയിലായിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യില്ല. അസിനാറോടും കുടുംബത്തോടും മാറി താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടിനോട് ചേർന്നുള്ള വലിയ മതിലാണ് തകർന്ന തെന്നതിനാൽ വീട് തന്നെ വലിയ അപകടാവസ്ഥയിലാണ്. ചിത്താരി കടപ്പുറത്തെ ശശിയുടെ ഓടു മേഞ്ഞ വീട് ഭാഗികമായി തകർന്നു. പനത്തടിയിലാണ് മറ്റൊരു വീട് തകർന്നത്. പള്ളിക്കര മിഷൻ കോളനി ഭാഗത്ത് ചൊവ്വാഴ്ച രൂക്ഷമായ കടലാക്രമണമുണ്ടായി. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയാരംഭിച്ചു.

