മോദി പ്രസ്താവന നടത്തണം, ആവശ്യത്തിലുറച്ച് ‘ഇന്ത്യ’; സഭ ഇന്നും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായേക്കും. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമായി വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. ലോക്സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയും ആര്.ജെ.ഡി. എം.പി. മനോജ് സിന്‍ഹയും നോട്ടീസ് നല്കിയപ്പോള് രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി. രഞ്ജീത് രഞ്ജനും ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി സഭയിലെത്തി സ്വമേധയാ പ്രസ്താവന നടത്തണമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ സംസാരിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ സംസാരിക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കേരളം, രാജസ്ഥാന്, ഛത്തീസ്ഗഢ്, പശ്ചമിബംഗാള്‍, തെലങ്കാന തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. ബഹളത്തെത്തുടര്‍ന്ന് നെടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ്ങിനെ സമ്മേളനകാലയളവില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭാ നടപടികളെ നോക്കുകുത്തിയാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായി രാത്രിമുഴുവനും കുത്തിയിരിപ്പ് സമരം നടത്തി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരുന്നു സമരം. പ്രധാനമന്ത്രി എവിടെ എന്ന് ചോദിച്ചതിനുമാത്രം സസ്പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോടുള്ള ഐക്യദാര്‍ഢ്യമാണ് കുത്തിയിരിപ്പ് സരമെന്ന് പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു. സഞ്ജയ് സിങ്ങ് ഒറ്റയ്ക്കല്ലെന്നും പ്രതിപക്ഷം മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും കോണ്‍ഗ്രസ് എം.പി. ജെബി മേത്തര്‍ പറഞ്ഞു. ‘എം.പിമാരെ സസ്പെന്‍ഡ് ചെയ്ത് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്നാണ് ഭരണകക്ഷി കരുതുന്നത്. ഞങ്ങളുടെ ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കും. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി പ്രസ്താവന നടത്തണം. വിശദമായ ചര്‍ച്ച ആവശ്യമുണ്ട്’, ജെബി മേത്തര്‍ പറഞ്ഞു.

