മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്, നിങ്ങൾ രാജ്യദ്രോഹികൾ; ബിജപിയെ കടന്നാക്രമിച്ച് രാഹുൽ

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭയിൽ ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കി. ബിജെപി മണിപ്പുരില്‍ ഇന്ത്യയെ കൊന്നുവെന്നും മണിപ്പുരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭാഗമായി കാണ്ടില്ലെന്നും രാഹുല്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്ന് മന്ത്രിമാരടക്കം ആവശ്യപ്പെട്ട് ബഹളം വെച്ചു. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കാന്‍ അഹങ്കാരം ഉപേക്ഷിക്കണമെന്ന് പറഞ്ഞ രാഹുല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ‘ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമാണ് ഇന്ത്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മണിപ്പുരിലേക്ക് പോയിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തത് ഇന്ത്യയുടെ ഭാഗമായി ആ നാടിനെ കണക്കാക്കാത്തതുകൊണ്ടാണ്. നിങ്ങള്‍ (ബിജെപി) മണിപ്പൂരിനെ വിഭജിച്ചു. മണിപ്പുരില്‍ അവര്‍ ഇന്ത്യയെ കൊന്നു. അവരുടെ രാഷ്ട്രീയം മണിപ്പുരിനെ മാത്രമല്ല ഇല്ലാതാക്കിയത്, ഇന്ത്യയെ തന്നെയാണ്’, രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരില്‍ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. മണിപ്പൂരിലെ ജനങ്ങളെ കൊല്ലുന്നതിലൂടെ നിങ്ങള്‍ ഭാരതമാതാവിന്റെ കൊലയാളികളാകുകയാണ്. നിങ്ങള്‍ രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു.

