പ്ലസ്വണ് പ്രവേശന നടപടികള്‍ ; ഒഴിവുള്ള സീറ്റില്‍ സ്പോട്ട് അഡ്മിഷന് , പ്രവേശനം 21 വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്വണ് പ്രവേശന നടപടികള്‍ 21 ന് അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫറും കഴിഞ്ഞിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ മെറിറ്റ് അധിഷ്ഠിത സ്പോട്ട് അഡ്മിഷനും അനുവദിച്ച് നടപടികള്‍ അവസാനിപ്പിക്കുമെന്ന് എം വിജിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
ജില്ലയ്ക്കകത്തെ സ്കൂള്‍/കോമ്ബിനേഷൻ ട്രാൻസ്ഫറും പൂര്‍ത്തിയായി.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും മാറ്റിനല്‍കിയതുമായ 81 ബാച്ചും മാര്‍ജിനല്‍ സീറ്റ് വര്‍ധനവും ഈവര്‍ഷവും തുടര്‍ന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകള്‍ക്ക് 10 ശതമാനംകൂടി വര്‍ധന ഉറപ്പാക്കി. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്കൂളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു. മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റ് അപര്യാപ്തതയുള്ള 14 സര്‍ക്കാര്‍ സ്കൂളുകളിലേക്ക് 14 ബാച്ചുകള്‍ മാറ്റിനല്‍കി. മലബാര്‍ മേഖലയില്‍ താല്‍ക്കാലികമായി 97 ഹയര്‍ സെക്കൻഡറി ബാച്ചുകള്‍കൂടി അനുവദിച്ചു. ഇതില്‍ 52ഉം നേരത്തേ മാറ്റിയ 14ഉം ഉള്‍പ്പെടെ 66 ബാച്ച് മലപ്പുറം ജില്ലയ്ക്കാണ് അനുവദിച്ചത്.
പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ 4,60,147 അപേക്ഷ ലഭിച്ചു. മറ്റ് ജില്ലകളില്‍നിന്നുള്ള 42,602 അപേക്ഷ ഒഴിവാക്കിയപ്പോള്‍ 4,17,545 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടിയിരുന്നത്. ഇതില്‍ 3,84,538 പേര് ഹയര്‍ സെക്കൻഡറിയില്‍മാത്രം പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ 26,619 പേരും പ്രവേശിച്ചു. രണ്ടിലുമായി 4,11,157 വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രവേശനം ലഭിച്ചു

