പ്രൈമറി കുട്ടികളിലെ ഗണിതശേഷി മികവുയര്‍ത്താന്‍ മഞ്ചാടി പദ്ധതി 101 വിദ്യാലയങ്ങളിലേക്ക്

തിരുവനന്തപുരം > ഗണിതപഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സര്‍ക്കാര്‍ കെ ഡിസ്ക് മുഖേനെ വികസിപ്പിച്ചെടുത്ത മഞ്ചാടി പഠനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളില്‍ ഗവേഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു താരതമ്യേനെ പ്രയാസമേറിയ ഭിന്നസംഖ്യ എന്ന ആശയമാണ് മഞ്ചാടി പദ്ധതിയുടെ ഭാഗമായി ലളിതമായി കുട്ടികളിലെത്തിക്കുന്നത്. നാലുവര്‍ഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്. ചെറുവത്തൂര്‍ (കാസര്‍ഗോഡ്), കുറുമാത്തൂര്‍, മുണ്ടേരി (കണ്ണൂര്‍), കൊയിലാണ്ടി, ചേവായൂര്‍ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലുമാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാകിരണം മിഷൻ്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിര്‍വഹണം. ഗവേഷണാത്മക നേതൃത്വം എസ്സിഇആര്‍ടിക്കാണ്. പദ്ധതിയുടെ ആസൂത്രണത്തിനായി എസ്‌എസ്കെയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല ശില്പശാല പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ അധ്യക്ഷയായി. വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ ഡോ. സി രാമകൃഷ്ണൻ, ഡോ. രതീഷ് കാളിയാടൻ, എം ഉഷ, കെ കെ ശിവദാസൻ, എ കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

