KSDLIVENEWS

Real news for everyone

പലേഡിയം: കേരളത്തിലെ ഏറ്റവുംവലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിക്കുന്നു

SHARE THIS ON

ഏറെ സവിശേഷതകളുമായി കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ബല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് ‘പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍’ എന്ന പേരില്‍ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍. യു.എ.ഇ. യിലെ അറിയപ്പെടുന്ന വ്യവസായിയും ജി-മാര്‍ക്ക് മിഡിഎൽ ഈസ്റ്റ് കമ്പനിയുടമയുമായ നീലേശ്വരം പള്ളിക്കര സ്വദേശി ഡോ.മണികണ്ഠന്‍ മേലത്തിന്റെ ഉടമസ്ഥതയിലാണ് പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍. നാല് നിലകളിലായാണ് മള്‍ട്ടി പര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇരുനിലകളിലായി 5000 പേര്‍ക്ക് ഇരിക്കാവുന്ന ഏറ്റവും ആകര്‍ഷകമായ സൗകര്യങ്ങളാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. ചലിക്കുന്ന വേദികളാണ് പുതിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രത്യേകത. മാധവം, അനാമിക എന്നീ പേരുകളിലറിയപ്പെടുന്ന അര്‍ധവൃത്താകൃതിയിലുള്ള ചലനവേദികള്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രധാന ആകര്‍ഷണമാകും. ഒരു കര്‍ട്ടന്‍ ആണ് വേദികളെ രണ്ടായി വേര്‍തിരിക്കുന്നത്, കര്‍ട്ടന്‍ മാറ്റുമ്പോള്‍ ഇരുവേദികളും ഒന്നാകുമെന്നതാണ് സവിശേഷത. വലിയ സ്റ്റേജ് പരിപാടികള്‍ക്ക് രണ്ടുവേദികളും ആവശ്യമെങ്കില്‍ കര്‍ട്ടന്‍ മാറ്റിയാല്‍ മതിയാകുമെന്ന് ഉടമ മണികണ്ഠന്‍ മേലത്ത് പറഞ്ഞു. നാല് നിലകളില്‍ ഏറ്റവും താഴെ വിശാലമായ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഉത്തരമലബാറിലെ ആഡംബര സൗകര്യങ്ങളോടെയുള്ള വലിയൊരു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ആവശ്യമറിഞ്ഞാണ് പലേഡിയം പണികഴിപ്പിച്ചതെന്ന് മണികണ്ഠന്‍ മേലത്ത് പറഞ്ഞു. കാഞ്ഞങ്ങാടിന് സാംസ്‌കാരികമായി ഉണര്‍വ് നല്‍കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ കൂടിയായിരിക്കുമിത്. പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഒന്നാമത്തെ നിലയില്‍ വിശാലമായ ഡൈനിങ് ഹാള്‍ സജ്ജീകരിച്ചിരിക്കുന്നു. അതിനോടനുബന്ധിച്ച് പ്രധാന വ്യക്തികള്‍ക്കടക്കം പങ്കെടുക്കാവുന്ന ആഡംബര കോണ്‍ഫറന്‍സ് റൂം ആണ്. 360 ഡിഗ്രി കണ്‍വെന്‍ഷന്‍ സെന്റര്‍ ആയതിനാല്‍ ഏതുഭാഗത്തിരുന്നും വേദികളിലുള്ള പരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. മസ്‌കറ്റിലെ വ്യവസായി രഞ്ജിത്ത് അലങ്കാര്‍ പലേഡിയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ പങ്കാളിയാണ്. കാഞ്ഞങ്ങാട്ടുള്ള ആര്‍ക്കിടെക്ട് കെ.ദാമോദരനാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!