ദേശീയപാത വികസനം; കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ കാൽനടയാത്രക്കാരെ അവഗണിച്ച് ദേശീയപാതാ നിർമാണം. ഓരോ ദിവസവും റോഡ് ചുരുങ്ങുന്നു

ദേശീയപാതയോടനുബന്ധിച്ചുള്ള സർവീസ് റോഡിനായി പുതിയ ബസ്‌സ്റ്റാൻഡിൽ കുഴിയെടുത്തതോടെ ഇടുങ്ങിയ റോഡ് കാസർകോട് : കാൽനടയാത്രക്കാരെ അവഗണിച്ച് ദേശീയപാതാ നിർമാണം. മറ്റുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുകളിൽ കൂടി ഗതാഗതം സുഗമമാക്കിയപ്പോൾ പുതിയ ബസ്‌സ്റ്റാൻഡിൽ ഓരോ ദിവസവും റോഡ് ചുരുങ്ങുന്നു. മേൽപ്പാലത്തിന്റെ പണി ആരംഭിച്ചതിന് പിന്നാലെയാണ് അവിടെ ഗതാഗതം ദുസ്സഹമായത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന സ്ഥിതിയാണിപ്പോൾ. പഴയ ബസ്‌സ്റ്റാൻഡ് ഭാഗത്തുനിന്ന് ദേശീയപാതയോരത്തെ കടകളിൽ പോയി വരുന്നവർക്കും പ്രയാസപ്പെട്ടേ റോഡ് മുറിച്ച് കടക്കാനാകൂ. റോഡിന്റെ തെക്കുവശത്തുനിന്ന് പുതിയ ബസ്‌സ്റ്റാൻഡിലേക്ക് കടക്കാൻ പ്രസ് ക്ലബ് റോഡിനടുത്തെത്തിയാൽ മാത്രമേ സൗകര്യവുമുള്ളൂ. പാതയുടെ ഒരുവശത്ത് മേൽപ്പാലത്തിന്റെ പണിക്കായി ഡിവൈഡർ ഉയർത്തിയിട്ടുണ്ട്. മറുഭാഗത്ത് കൂടി കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന സ്ഥലത്ത് സർവീസ് റോഡിനായി കുഴി മാന്തിയതോടെ നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതിയാണ്. ആദ്യമേ പൂർണതോതിൽ സർവീസ് റോഡ് പണിതീർത്ത് തുറക്കാനാകാത്തതാണ് പ്രശ്നത്തിന് കാരണം. ഇനി എത്ര ദിവസം കഴിഞ്ഞാലാണ് സർവീസ് റോഡ് പൂർണതോതിൽ തുറന്നുകിട്ടുകയെന്നും വ്യക്തമാകുന്നില്ല. എം.ജി. റോഡിലേക്ക് കടക്കുന്ന ഭാഗത്തുനിന്ന് പുതിയ ബസ്‌സ്റ്റാൻഡിലേക്ക് നടന്നുപോകാനും ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നു. മംഗളൂരു ഭാഗത്തേക്ക് പുതിയ സർവീസ് റോഡ് വഴിയാണ് വാഹനഗതാഗതം നടത്തുന്നത്. ഈ റോഡും മുറിച്ചുകടന്ന് പുതിയ ബസ്‌സ്റ്റാൻഡിലെത്താൻ സാഹസപ്പെടണം

