മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും; എതിരാളികള്‍ ബംഗ്ലാദേശ്

ചെന്നൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലൻഡ് ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍.
ഉച്ചയ്ക്ക് രണ്ടിന് ചെപ്പോക്കിലാണ് മത്സരം.
തുടര്‍ച്ചയായ മൂന്നം വിജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. അതേസമയം രണ്ടാം വിജയത്തിനായാണ് ഷാകിബ് അല്‍ ഹസനും സംഘവും ഇറങ്ങുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരവും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കിവീസ് പട. വെടിക്കെട്ട് ബാറ്റിംഗ് നിര തന്നെയാണ് കരുത്ത്. ടോം ലാഥമും വില്‍ യങും ഡിവോണ്‍ കോണ്‍വെയും അടങ്ങിയ ബാറ്റിംഗ് നിര നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. നായകൻ കെയ്ൻ വില്യംസണ്‍ തിരിച്ചെത്തുന്പോള്‍ ലൈൻ അപ് കൂടുതല്‍ ശക്തം. ബാറ്റര്‍മാരെ വരുതിയിലാക്കാൻ കഴിവുള്ള ബൗളിംഗ് നിരയും ന്യൂസിലൻഡിന് വിജയപ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാൻറ്റ്നറുടെയും 3 വിക്കറ്റെടുത്ത് മാറ്റ് ഹെൻറിയുടെയും പ്രകടനവും നിര്‍ണായകമാകും.
മറുവശത്ത്, ഇംഗ്ലണ്ടിനോടെറ്റ 137 റണ്‍സിന്‍റെ കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ബംഗ്ലാദേശ്. ബാറ്റര്‍മാരുടെ താളം തെറ്റുന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരത്തില്‍ ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹിം, ടൗഹിദ് ഹൃദോയ് എന്നിവര്‍ മാത്രമാണ് 30 റണ്‍സ് കടന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പൻ ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ബൗളിങില്‍ തന്നെയാണ് ടീമിന്‍റെ പ്രതീക്ഷകളത്രയും. എന്നാല്‍ ഇതുകൊണ്ട് മാത്രം, ന്യൂസിലൻഡിനെ പിടിച്ചുകെട്ടുക അത്ര എളുപ്പമാകില്ല.

