ദേശീയപാതയ്ക്ക് കുറുകെ നടപ്പാത വേണം ജനകീയ പ്രതിഷേധത്തിൽ ഇന്ന് മനുഷ്യച്ചങ്ങല

കാഞ്ഞങ്ങാട്: പെരിയാട്ടടുക്കത്തിനും കുണിയയ്ക്കുമിടയിൽ ചരുമ്പ എന്ന സ്ഥലത്ത് ദേശീയപാത മുറിച്ചുകടക്കാൻ നടപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയസമിതി വെള്ളിയാഴ്ച മനുഷ്യച്ചങ്ങല തീർക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രതിഷേധത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ പ്രദേശത്തേയും സമീപ പ്രദേശങ്ങളിലെയും ആളുകൾ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പെരിയാട്ടടുക്കംമുതൽ കുണിയവരെയാണ് ചങ്ങല തീർക്കുക. ഒരുവർഷം മുൻപേ ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ജനകീയ ആവശ്യത്തെ കേൾക്കാതെ പണി തുടരുകയാണ്. ഇനിയങ്ങോട്ട് പണി തുടരാൻ അനുവദിക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്കിറങ്ങുമെന്നും ഇവർ പറഞ്ഞു. അങ്കണവാടി, മദ്രസ തുടങ്ങി കോളേജിലേക്കുവരെയുള്ള വിദ്യാർഥികൾക്ക് 400 മീറ്റർ വടക്കോട്ട് പോയി പെരിയാട്ടടുക്കത്തെ അടിപ്പാതയിലൂടെ റോഡ് മുറിച്ചു കടക്കേണ്ടി വരും. ചരുമ്പയിലെ റിഫാഇയ്യ മസ്ജിദിന്റെ കബറിസ്താൻ റോഡിന് എതിർവശത്താണ്. മൃതദേഹവുമായും ഈ റോഡ് ചുറ്റൽ വേണ്ടിവരും. വാഹനം കടന്നുപോകാനല്ല, മറിച്ച് നടന്നുപോകാനുള്ള വഴിയാണ് ചോദിക്കുന്നതെന്നും ഇവർ പറഞ്ഞു. വാർഡംഗം കെ. പ്രസീത, ജനകീയ സമിതി കൺവീനർ കെ.എം. ബഷീർ, സാജിദ്മൗവ്വൽ, സി.എച്ച്. ഉമ്മർ ഫറൂഖ്, വി.കെ. ഗോപാലൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

