KSDLIVENEWS

Real news for everyone

മികച്ച കൂട്ടുകെട്ടുകളുമായി കളംനിറഞ്ഞ് കോലി; കിവീസിനെയും കീഴടക്കി ഇന്ത്യ ഒന്നാമത്

SHARE THIS ON

ധരംശാല: ന്യൂസീലന്‍ഡ് പരീക്ഷണവും മറികടന്ന ഇന്ത്യ ലോകകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവും കുറിച്ചു. മൂന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ വിരാട് കോലിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ലോകകപ്പില്‍ വിജയം നേടുന്നത്. 49-ാം സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്തായ കോലി 104 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 95 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 191 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കോലി – ജഡേജ സഖ്യം വിജയത്തിലെത്തിക്കുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 40 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 46 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ലോക്കി ഫെര്‍ഗൂസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗില്ലിനെയും ഫെര്‍ഗൂസന്‍ പുറത്താക്കി. ഇതിനിടെ ഇന്ത്യന്‍ ഇന്നിങ്സ് 15 ഓവര്‍ പിന്നിട്ടതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം കളി നിര്‍ത്തിവെച്ചു. രണ്ട് തവണയാണ് കനത്ത മഞ്ഞ് കളി തടസപ്പെടുത്തിയത്. കളി പുനരാരംഭിച്ച ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി – ശ്രേയസ് അയ്യര്‍ സഖ്യം 52 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. എന്നാല്‍ 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 33 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ട്രെന്റ് ബോള്‍ട്ട് തിരിച്ചടിച്ചു. പക്ഷേ നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ രാഹുലിനെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 27 റണ്‍സെടുത്തായിരുന്നു രാഹുലിന്റെ മടക്കം. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവ് (2) കോലിയുമായുണ്ടായ ധാരണപ്പിശകില്‍ റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം മറ്റൊരു അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 78 റണ്‍സ്, വിജയത്തില്‍ നിര്‍ണായകമായി. നേരത്തേ ഡാരില്‍ മിച്ചെലിന്റെ സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡ് 274 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 273 റണ്‍സിന് ഓള്‍ഔട്ടായി. മിച്ചെലിന്റെ സെഞ്ചുറിയും രചിന്‍ രവീന്ദ്രയുടെ അര്‍ധ സെഞ്ചുറിയുമാണ് കിവീസിനെ 273-ല്‍ എത്തിച്ചത്. മോശം തുടക്കത്തില്‍ നിന്ന് കിവീസിനെ കരകയറ്റിയതും ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മിച്ചെല്‍ 127 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 130 റണ്‍സെടുത്തു. 87 പന്തുകള്‍ നേരിട്ട രചിന്‍ ഒരു സിക്‌സും ആറ് ഫോറുമടക്കം 75 റണ്‍സ് നേടി. ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച കിവീസ് സ്‌കോര്‍ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില്‍ ഇന്ത്യ 273 റണ്‍സിലൊതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് മോശം തുടക്കമായിരുന്നു. നാലാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ (0) പുറത്താക്കി മുഹമ്മദ് സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ വില്‍ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കിയതോടെ കിവീസ് രണ്ടിന് 19 റണ്‍സെന്ന നിലയിലായി. ഈ ലോകകപ്പില്‍ ആദ്യമായി ടീമില്‍ ഇടംനേടിയ ഷമി ആദ്യ പന്തില്‍ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ – മിച്ചെല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്നെടുത്ത 159 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. ഒടുവില്‍ 34-ാം ഓവറില്‍ ഷമി തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടോം ലാഥമിനെ (5) നിലയുറപ്പിക്കും മുമ്പേ കുല്‍ദീപ് യാദവ് മടക്കി. പിന്നാലെ അഞ്ചാം വിക്കറ്റില്‍ മിച്ചെലിന് പിന്തുണ നല്‍കിയ ഗ്ലെന്‍ ഫിലിപ്‌സിനെയും കുല്‍ദീപ് തന്നെ പുറത്താക്കി. 26 പന്തില്‍ നിന്ന് 23 റണ്‍സായിരുന്നു ഫിലിപ്‌സിന്റെ സമ്പാദ്യം. മാര്‍ക്ക് ചാപ്മാന്‍ (6), മിച്ചെല്‍ സാന്റ്‌നര്‍ (1), മാറ്റ് ഹെന്റി (0), ലോക്കി ഫെര്‍ഗൂസന്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം കൂടിയാണ് കിവീസിനെ സഹായിച്ചത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രചിന്‍ നല്‍കിയ ക്യാച്ച് രവീന്ദ്ര ജഡേജയും മിച്ചെലിന്റെ ക്യാച്ച് ബൗണ്ടറിക്കരികില്‍ ജസ്പ്രീത് ബുംറയും കൈവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!