ആർഎസ്എസ് തിട്ടൂരംകൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന പേര്: എം.വി.ഗോവിന്ദൻ

ന്യൂഡൽഹി∙ ആർഎസ്എസുകാരന്റെ തിട്ടൂരംകൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന ഭരണഘടനാപരമായ പേരെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യയെന്ന പേര് ഇപ്പോഴും മാറിയിട്ടില്ല. ഭരണഘടനാവിരുദ്ധമായ രീതിയിൽ, ഫാഷിസ്റ്റ് രീതിയിൽ അടിച്ചേൽപ്പിക്കാൻ പോകുന്ന പേര് അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഭാരതം എന്ന രീതിയിലല്ല, ഇന്ത്യ എന്ന രീതിയിൽ തന്നെയാണു പഠിക്കേണ്ടത്. ഇന്ത്യ എന്ന പേരിനെ പ്രകോപനപരമായി മാറ്റാനുള്ള കാരണം രാഷ്ട്രീയമാണെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
‘ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ല; ഭാരതം എന്ന പേര് ആത്മാഭിമാനം വളർത്തുന്നു’
ഇന്ത്യയുടെ പേര് മാറ്റേണ്ടതില്ലെന്നാണു മുൻപ് കേന്ദ്ര സർക്കാർ പറഞ്ഞത്. ഇപ്പോഴത്തെ പ്രകോപനം എന്താണെന്നു പകൽവെളിച്ചം പോലെ എല്ലാവർക്കും അറിയാം. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാണ്. ആർഎസ്എസിനും സംഘപരിവാർ വിഭാഗത്തിനും ഇന്ത്യ എന്ന പേരിനോടുള്ള രാഷ്ട്രീയമായ എതിർപ്പിന്റെ ഭാഗമായിട്ടാണു പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന് പേരുമാറ്റി, ഭാരതം എന്നാക്കാം എന്നു തീരുമാനിക്കുന്നത്.
മുൻപു മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ചു പഠിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഗുജറാത്തിലെ ഒരു ചോദ്യപേപ്പറിൽ ഗാന്ധിജി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യം വന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. ശാസ്ത്രപരമായ കാര്യങ്ങളും ചരിത്രപരമായ വസ്തുതകളും മറച്ചുവച്ച് അവർ പുതിയ ചരിത്രം നിർമിക്കുന്നു. ആധുനിക ചരിത്രമെന്നാണ് അവർ പറയുന്നത്. ഇത് സവർക്കറുടെ നിലപാടാണ്.

