കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് സാങ്കേതിക അനുമതി; പദ്ധതിക്ക് ആകെ നിർമാണ ചെലവ് 22.98 കോടി രൂപ

ഉദുമ: കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ. തിങ്കളാഴ്ച ചേർന്ന ചീഫ് എൻജിനീയേഴ്സ് കമ്മിറ്റിയാണ് സാങ്കേതിക അനുമതി നൽകിയത്. പദ്ധതിക്ക് മൊത്തം ചെലവ് 22.98 കോടി രൂപയാണ്. 17.39 കോടി രൂപ നിർമാണത്തിനും 5.59 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും. സാങ്കേതിക അനുമതി ലഭ്യമായതിതോടെ ടെൻഡർ നടപടി സ്വീകരിക്കാം. കിഫ്ബി പ്രോജക്ടുകളിലെ പ്രധാന ഇനമായിരുന്നു സംസ്ഥാനത്തെ റെയിൽവേ ക്രോസുകളിൽ മേൽപാലം നിർമിക്കുന്നത്. ഉദുമയ്ക്കും 35 കോടി രൂപ റെയിൽവേ മേൽപാല നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന് റെയിൽവേയുടെ അനുമതി കാത്തിരിക്കുകയാണ്.
സംസ്ഥാനത്ത് റെയിൽവേ പ്ലാറ്റ്ഫോം രണ്ടായി പകുത്തുപോകുന്ന ഏക റെയിൽവേ സ്റ്റേഷനാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ. സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ തന്നെ ചെയ്യേണ്ട മേൽപാല നിർമാണം 2016ൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ആദ്യ ബജറ്റിൽ തന്നെ 10 കോടി രൂപ വകയിരുത്തി. എന്നാൽ റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ ഈ പ്രവൃത്തി വർഷങ്ങളോളം നീണ്ടു നിന്നു. അവസാന ഘട്ടത്തിൽ തങ്ങളെടുത്ത ഭൂമിക്ക് വില തരണമെന്ന റെയിൽവേയുടെ ആവശ്യത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകി. എന്നിട്ടും അനുമതി നൽകാത്തതിനെ തുടർന്ന് ഈ വിഷയം സി.എച്ച് കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. പ്രാദേശിക ജനകീയ കമ്മിറ്റികളുടെ പിന്തുണയും ഉണ്ടായിരുന്നു.

