ചവറുകൂനയിൽനിന്ന് ആക്രിക്കാരന് ലഭിച്ചത് 25 കോടി മൂല്യമുള്ള ഡോളർക്കെട്ട്; രാസവസ്തു പുരട്ടിയ നോട്ടുകൾ

ബെംഗളൂരു ∙ ചവറുകൂനയിൽനിന്ന് ആക്രി പെറുക്കുന്നയാൾക്കു ലഭിച്ചത് 25 കോടി രൂപ വിലമതിക്കുന്ന യുഎസ് ഡോളർ. നവംബർ ഒന്നിനാണ് ബെംഗളൂരുവിൽനിന്ന് സൽമാൻ ഷെയ്ക് എന്നയാൾക്ക് യുഎസ് ഡോളർ അടങ്ങിയ 23 കെട്ടുകൾ ലഭിച്ചത്. അപ്രതീക്ഷിതമായി ഇത്രയും പണം കിട്ടിയതിന്റെ ഞെട്ടലിൽ സൽമാൻ ഇത് എന്തുചെയ്യണമെന്ന് അറിയാതെ കുറച്ചു ദിവസം കയ്യിൽവച്ചു. നവംബർ അഞ്ചിന് തന്റെ മുതലാളിയായ ബാപായോട് കാര്യം പറഞ്ഞു. സാമൂഹികപ്രവർത്തകനായ കാളി മുല്ലയെ ബാപാ ഇക്കാര്യം ചർച്ച ചെയ്യുകയും അയാൾ പൊലീസ് കമ്മിഷണറെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ഇവരെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഹെബ്ബൽ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. നോട്ടുകളിൽ രാസവസ്തുക്കൾ പുരട്ടിയിട്ടുണ്ട്. ഇത് ഡോളർ കള്ളക്കടത്തു സംഘത്തിന്റേതാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. നോട്ടുകൾ വ്യാജമാണോ എന്ന് അറിയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്

