നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യർ; കോൺഗ്രസിന്റെ പലസ്തീൻ റാലിയിൽ കെ.സി വേണുഗോപാൽ

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട്ട് കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം എന്നും കോണ്‍ഗ്രസും ഇന്ത്യന്‍ സര്‍ക്കാറുമൊപ്പമുണ്ടായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിയാണ് പലസ്തീൻ നയം രൂപപ്പെടുത്തി കോൺഗ്രസിന് നൽകിയത്. നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോൺഗ്രസ് ശക്തമായ നിലപാടെടുക്കും. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണ് പലസ്തീനിന്റെത്. ഇന്ദിരാഗാന്ധിയും പലസ്തീനുമായുള്ള ബന്ധം നമുക്കറിയാം. അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്തയായ സഹോദരിയും മകളുമൊക്കെയായാണ് ഇന്ദിരയെ അവര്‍ വിശേഷിപ്പിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. അറാഫത്തിനെ പലസ്തീന്റെ ഭരണത്തലവനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയയ്ക്കാൻ ധെെര്യപ്പെടാത്ത കാലത്ത് പലസ്തീനിലേക്ക് അംബാസഡറെ അയയ്ക്കാൻ ധെെര്യം കാണിച്ച രാജ്യം കോൺഗ്രസിന്റെ ഇന്ത്യയായിരുന്നു. അമേരിക്കയേക്കാൾ മുമ്പിൽ നരേന്ദ്ര മോദി ഇസ്രയേലിന് പിന്തുണ അറിയിച്ചു. എന്താണ് മോദിക്ക് ഇസ്രായേലിനോട് ഇത്ര മമത. ഐക്യരാഷ്ട്ര സഭയിൽ യുദ്ധം നിർത്തണമെന്ന് ഒരു പ്രമേയം വന്നപ്പോളും ഇന്ത്യ അതിനെ പിന്തുണച്ചില്ല. നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാൾ വംശീയതയും മറ്റേയാൾ സയണിസവുമാണ് മുന്നോട്ടുവെക്കുന്നത്. കോൺഗ്രസിന് ഒരേയൊരു നയമേ ഉള്ളൂ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലർ ഇവിടെ ഉണ്ട്. കോൺഗ്രസ് ചൈനയ്ക്ക് മുമ്പിലും അമേരിക്കക്ക് മുമ്പിലും കവാത്ത് മറക്കില്ല, വേണുഗോപാൽ പറഞ്ഞു.

