ഷഹനയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ഇന്നലെ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുടുംബത്തിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം ആത്മഹത്യ എന്ന് പോലീസ്. കൊലപാതകം എന്ന് മരിച്ച ഷഹനയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തില്‍ അത്തരം തെളിവുകള്‍ ലഭിച്ചില്ല.
സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയേക്കും. ഇന്നലെ രാത്രി ഏഴരയോടെയാണ് 31 കാരി ഷെഹനയേ കോട്ടമുകളിലെ വീട്ടില്‍ സ്റ്റെയർകെയ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവസ്ഥലത്തുനിന്ന് ഏഴംകുളം സ്വദേശിയായ ആണ്‍ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്ത് ആയിരുന്നു സംഭവം.
കൊലപാതകം എന്ന ആരോപണം ഷഹനയുടെ കുടുംബം ഉന്നയിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തില്‍ അത്തരം തെളിവുകള്‍ ലഭിച്ചില്ല. തൂങ്ങിമരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വീടിനുള്ളില്‍ വച്ച് യുവതിയും ആണ്‍ സുഹൃത്തും തമ്മില്‍ കയ്യാങ്കളി നടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഷഹ്നയുടെ കുടുംബത്തിന്റെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തിയ ശേഷം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പോലീസ് ആലോചിക്കും. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയില്‍ ഉണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

