സ്വന്തം അച്ഛൻ മരിച്ചിട്ടുപോലും വന്നില്ല, സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ ആക്രമിച്ചു’; ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസ് പ്രതി അനിതക്കെതിരെ അമ്മ

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി അനിതാകുമാരി സ്വന്തം മാതാപിതാക്കളുമായോ കുടുംബവുമായോ ബന്ധം ഇല്ലാത്ത വ്യക്‌തിയാണെന്ന് അമ്മ.
തട്ടിയെടുത്ത സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ മരുമകൻ പത്മകുമാര്‍ തന്നെയും ബന്ധുവിനെയും അക്രമിച്ചു. അച്ഛൻ മരിച്ചിട്ടും അനിതയോ കുടുംബമോ എത്തിയില്ലെന്നും അമ്മ പറഞ്ഞു.
‘ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുക യെന്ന് പറഞ്ഞാല്‍ അങ്ങേയറ്റത്തെ ക്രൂരതയാണ്. പത്മകുമാറുമായി ഇഷ്ടത്തിലായതോടെ അനിതയുടെ കല്യാണം നടത്തികൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്നേഹം നടിച്ചെത്തി 13 സെന്റ് ഭൂമി പണയപ്പെടുത്തി’. തിരികെ ചോദിച്ചു പോയപ്പോള്‍ ആക്രമിച്ചെന്നും അമ്മ മീഡിയവണിനോട് പറഞ്ഞു.
പ്രമാണം തിരികെ ചോദിച്ചതിന് പത്മകുമാര്‍ ഓടിവന്ന് ചവിട്ടുകയായിരുന്നു. തടയാന്‍ ചെന്ന ബന്ധുവിനെയും തള്ളിതാഴയിട്ടു. അതിന് ശേഷം വീടുമായി യാതൊരു ബന്ധവും ഇല്ല. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും എത്തിയില്ല എന്നത് അമ്മ നിറകണ്ണുകളോടെ ഓര്‍ക്കുന്നു. തട്ടിക്കൊണ്ടു പോകല്‍ അനിതയുടെ ബുദ്ധി ആണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.

