ഗാസ പിടിക്കാൻ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ഇന്‍റര്‍നെറ്റ് പൂര്‍ണമായും വിച്ഛേദിച്ചു

ഗാസസിറ്റി : സിവിലിയൻ കൂട്ടക്കുരുതികള്‍ക്കു പിന്നാലെ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാനുറച്ച് ഇസ്രായേല്‍.
വ്യാപക ആക്രമണത്തിന്റെ മുന്നൊരുക്കമെന്നോണം ഗസ്സയില്‍ ഇൻറര്‍നെറ്റ് സേവനം പൂര്‍ണമായും വിഛേദിച്ചു. നൂറുകണക്കിനാളുകള്‍ ഇന്നലെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ബോധപൂര്‍വം സിവിലിയൻ കുരുതി നടത്തുന്നതിന് തെളിവില്ലെന്ന് അമേരിക്ക.
ഗസ്സയിലുടനീളം കരയാക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. നിരവധി ഇസ്രായേലി ടാങ്കുകള്‍ തെക്കൻ നഗരമായ ഖാൻ യൂനിസിനെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തെക്കൻഗസ്സയും ഇസ്രായേല്‍ കരയാക്രമണത്തിന്റെ ഭാഗമാകുന്നതോടെ പോകാൻ ഇടമില്ലാത്ത സാഹചര്യമാകും ജനങ്ങള്‍ക്ക്. ഖാൻയൂനിസ് ലക്ഷ്യമാക്കി നീങ്ങുന്ന സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് അല്‍ ഖസ്സാം ബ്രിഗേഡ് തുടരുന്നത്.
പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 28 സൈനിക വാഹനങ്ങള്‍
തകര്‍ക്കുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്തുവെന്നാണ് അല്‍ഖസ്സാം ബ്രിഗേഡ് പറയുന്നത്. തെക്കൻ ഗസ്സയില്‍ ഇന്നലെയും രൂക്ഷമായ വ്യോമാക്രമണം നടന്നു. ഗസ്സയിലെ സിവിലിയൻ കുരുതിയെ ഇസ്രായേല്‍ സൈന്യം ന്യായീകരിച്ചു. യുദ്ധമാകുമ്ബോള്‍ ആളപായം ഉണ്ടാകുമെന്നും ജബലിയ, ശുജാഇയ ഉള്‍പ്പെടെ ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും ജയമാണ് പ്രധാനമെന്നും സൈനിക വക്താവ് പറഞ്ഞു. സിവിലിയൻ ജനതയെയും മാധ്യമ പ്രവര്‍ത്തകരെയും ഇസ്രായേല്‍ ബോധപൂര്‍വം കൊലപ്പെടുത്തുന്നതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്. ആയിരത്തിലേറെ പേരെയാണ് മൂന്നു ദിവസത്തിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഗസ്സ വീണ്ടും ഭൂമിയിലെ നരകമായെന്ന് യു.എ.ൻ മാനുഷികസഹായ ഓഫിസ് വക്താവ് ജെൻസ് ലായെര്‍ പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം
രൂക്ഷം. നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് ആവശ്യപ്പെട്ടു. നെതന്യാഹുവിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ബന്ദികളുടെ കുടുംബങ്ങളുടെ മുന്നറിയിപ്പ്. ഇസ്രായേലിന് യുദ്ധവിമാനഭാഗങ്ങള്‍ കൈമാറുന്നതിലൂടെ യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സര്‍ക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ദോഹയിലെത്തിയ തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്‍ദുഗാൻ ഖത്തര്‍ നേതാക്കളുമായി ഗസ്സ യുദ്ധത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. ഗസ്സയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാൻ ആറ് ഗള്‍ഫ്‌രാജ്യങ്ങളുടെ യോഗം ഇന്ന് ഖത്തറില്‍ ചേരും.

