ഷബ്നയുടെ മരണം ; മർദിച്ച ഭർത്താവിന്റെ ബന്ധു കസ്റ്റഡിയിൽ; മരിക്കുമ്പോൾ 10 വയസുള്ള മകൾ അറിയിച്ചിട്ടും ഭർതൃ പിതാവ് അനങ്ങിയില്ല

നാദാപുരം (കോഴിക്കോട്) ∙ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അരൂർ പുളിയം വീട്ടിൽ അമ്മദിന്റെ മകൾ ഷബ്നയെ (30) ആണ് കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ തിങ്കളാഴ്ച രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസിൽ ഉൾപ്പെടുത്തി. ഭർതൃവീട്ടിൽ വച്ച് ഭർത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്നയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനു പിന്നാലെ ഷബ്നയുടെ ബന്ധുക്കളിൽ നിന്നു പൊലീസ് കൂടുതൽ മൊഴിയെടുത്തു. ഷബ്നയെ മർദിച്ച ഹനീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ കയറി ഉമ്മ വാതിലടച്ച് എന്തോ ചെയ്യുകയാണെന്നും വേഗം പോയി വാതിൽ തുറന്നുനോക്കണമെന്നും ഷബ്നയുടെ മകൾ ഹന ഭർതൃപിതാവിനെ അറിയിച്ചെങ്കിലും ശ്രദ്ധിച്ചില്ലെന്നു പരാതിയിലുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഷബ്ന മുറിക്കകത്തു കയറി വാതിലടച്ച കാര്യം ഭർതൃസഹോദരിയെ ഫോണിൽ അറിയിച്ചെങ്കിലും അവരും ഇടപെട്ടില്ല

