KSDLIVENEWS

Real news for everyone

ആ പേന കടലിൽ സ്ഥാപിച്ചാൽ ഇടിച്ചുകളയും’: കരുണാനിധിയുടെ സ്മാരകം വിവാദത്തിൽ

SHARE THIS ON

ചെന്നൈ ∙ തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓര്‍മയ്ക്കായി കടലില്‍ സ്മാരകം നിര്‍മിക്കുന്നതു വിവാദമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് ജനം തടഞ്ഞു.

മറീന കടല്‍ക്കരയില്‍നിന്നു 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണു സ്മാരകം. കലൈഞ്ജറുടെ രചനാവൈഭവത്തെ ഓര്‍മിപ്പിക്കാനായി 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയാണു സ്മാരകത്തിന്റെ പ്രധാന ഭാഗം. സെപ്റ്റംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് മറീനയില്‍ തെളിവെടുപ്പ് നടത്തിയത്.l

പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദമുയര്‍ത്തി ഒരുവിഭാഗം തെളിവെടുപ്പ് തടസ്സപ്പെടുത്തി. പേന പ്രതിമ കടലില്‍ സ്ഥാപിച്ചാല്‍ ഇടിച്ചുകളയുമെന്നു നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് അലങ്കോലമായി. കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂര്‍ പ്രതിമയെ കവച്ചുവയ്ക്കുന്ന സ്മാരകങ്ങളൊന്നും തമിഴ്നാട്ടില്‍ വേണ്ടായെന്നു പറഞ്ഞും ബഹളമുണ്ടായി. അടുത്ത ദിവസം വീണ്ടും തെളിവെടുപ്പ് നടത്താനാണു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!