KSDLIVENEWS

Real news for everyone

റിയാസ് മൗലവി കേസിലെ വിധി ഞെട്ടലുണ്ടാക്കി; സംഭവിക്കാൻ പാടില്ലാത്തത്: മുഖ്യമന്ത്രി പിണറായി വിജയൻ

SHARE THIS ON

കോഴിക്കോട്: റിയാസ് മൗലവി കേസിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘വിധി വളരെ ഞെട്ടലുണ്ടാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് 3 പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ 7 വർഷം വിചാരണ തടവുകാരായി കിടന്നു. അത് പൊലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനൽ വക്കീലിനെ നിയമിച്ചു. മതസ്പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസന്വേഷണതിൽ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല’’– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ട് കഴി‍ഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു വിട്ടയച്ചത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് ഇന്നലെ അറിയിച്ചു. തുടര്‍നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!