വഖഫ് ബില്‍: സഭയില്‍നിന്ന് മാറിനില്‍ക്കരുതെന്ന് നിര്‍ദേശം, അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാരോടും ബുധൻ മുതൽ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയില്‍ ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. രാജ്യസഭ അംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപ്പ് നല്‍കിയത്. ലോക്‌സഭ അംഗങ്ങള്‍ക്ക് വൈകിട്ടോടെയും വിപ്പ് നല്‍കി.
ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും വഖഫ് ഭേദഗതി ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനം പാര്‍ട്ടി എടുക്കുക.
അതേസമയം സിപിഎം എംപിമാര്‍ ബുധൻ മുതൽ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയിലുണ്ടായിരിക്കില്ലെന്ന കാട്ടി ലോക്‌സഭ സ്പീക്കര്‍ക്ക് കത്തുനല്‍കി. സിപിഎമ്മിന്റെ സഭാകക്ഷി നേതാവായ കെ.രാധാകൃഷ്ണനാണ് പാര്‍ട്ടിയുടെ നാല് എംപിമാര്‍ സഭയിലുണ്ടായിരിക്കില്ലെന്ന ചൂണ്ടിക്കാട്ടി കത്തുനല്‍കിയത്. കെ.രാധാകൃഷ്ണനൊപ്പം അമ്ര റാം, എസ്.വെങ്കിടേശൻ, ആർ.സച്ചിദാനന്ദം എന്നീ എംപിമാർ ബുധൻ മുതൽ വെള്ളി വരെ സഭയിലുണ്ടാകില്ല. വഖഫ് ബില്ലിനോട് എതിര്‍പ്പുണ്ടെങ്കിലും മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സഭയിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് സിപിഎം എംപിമാര്‍ കത്തുനല്‍കിയിരിക്കുന്നത്.

