ഗുസ്തി താരങ്ങളുടെ സമരം ; സ്മൃതി ഇറാനിയെ ‘കാണാനില്ലെന്ന്’ കോണ്‍ഗ്രസ്; മറുപടിയുമായി മന്ത്രി
ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം കൂടുതല്‍ ശക്തമാകുകയാണ്. അന്താരാഷ്ട്ര കായിക സംഘടകള്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ നാളിതുവരെയായിട്ടും സംഭവത്തില്‍ പ്രതികരിക്കാൻ കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി തയ്യാറായിട്ടില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സ്മൃതി ഇറാനിയുടെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.
സ്മൃതി ഇറാനിയെ കാണാനില്ല എന്ന പോസ്റ്റര്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു. ഇതിന് പുറമെ ‘ബേട്ടി ബച്ചാവോ’ എന്ന അടിക്കുറിപ്പോടെ മന്ത്രിമാരായ സ്മൃതി ഇറാനി,മീനാക്ഷി ലേഖി എന്നിവരുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാതെ ഓടിപ്പോകുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ഈ വീഡിയോ പങ്കുവെച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ‘സിര്‍സിര ഗ്രാമം,വിദാൻ സൗധ സലൂണ്‍,ദുരൻപു തുടങ്ങിയ സ്ഥലങ്ങള്‍പിന്നിടുന്നൊള്ളു. താൻ അമേത്തിയിലാണെന്നും പ്രദേശത്തെ മുൻ എംപിയെ അന്വേഷിക്കുന്ന ആര്‍ക്കും യുഎസുമായി ബന്ധപ്പെടാമെന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ കാണ്‍മാനില്ല പോസ്റ്റര്‍ റീ ട്വീറ്റ് ചെയ്തായിരുന്നു സ്മൃതിയുടെ നടപടി.
അതേസമയം, ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാൻ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും.മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക.ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോര്‍ച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും.
ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം .അഞ്ചു ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികള്‍ ഇന്ന് മുസഫര്‍ നഗറില്‍ ചേരുന്ന ഖാപ് മഹാപഞ്ചായത്തില്‍ തീരുമാനിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഇന്നത്തെ ഖാപ് മഹാപഞ്ചായത്തില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരപ്രഖ്യാപനങ്ങള്‍ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും.
ടിക്രി, സിംഘു, ഗാസിയാബാദ് അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോര്‍ച്ച ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാല്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്.ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.