ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷം ഏഴ് ; താര പരിവേഷം ഒട്ടും കുറയാതെ ബ്രാൻഡുകളുടെ ലോകത്തെ അംബാസഡറായി സച്ചിൻ

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഒരുപാട് ഇതിഹാസങ്ങളുണ്ട്; പക്ഷേ, ‘ദൈവം” ഒന്നേയേുള്ളൂ. സാക്ഷാല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റില്‍ ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് വിദഗ്ദ്ധര്‍ വാദിക്കുന്ന ഒട്ടേറെ റെക്കാഡുകളുടെ ഈ തോഴന്‍, വിരമിച്ചിട്ട് വര്‍ഷം ഏഴായി. ക്രിക്കറ്റ് മത്സരങ്ങളോട് വിടപറഞ്ഞ സച്ചിന്‍ പക്ഷേ, തന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബ്രാന്‍ഡുകളുടെ ലോകത്ത് തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയാണ്.
വിരമിച്ച താരമായിട്ടും പരസ്യ ചിത്രങ്ങളില്‍ സജീവമാണ് സച്ചിന്‍. ക്രിക്കറ്റില്‍ സജീവമായിരുന്നപ്പോള്‍ 20ലേറെ ബ്രാന്‍ഡുകളുടെ അംബാസഡറായിരുന്നു അദ്ദേഹം. 2016ല്‍ 25 കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം അദ്ദേഹം വച്ചിരുന്നു. നിലവില്‍ 18 ബ്രാന്‍ഡുകളാണ് സച്ചിനുമായി സഹകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒമ്ബതുകോടിയോളം ഫോളാേവേഴ്‌സ് ഉണ്ടെന്നതും സച്ചിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നുണ്ട്.
‘ദൈവത്തിന്റെ”
ബ്രാന്‍ഡുകള്‍
ക്രിക്കറ്റില്‍ സജീവമായിരുന്നപ്പോള്‍ ബൂസ്‌റ്റ്, പെപ്‌സി, കോക്ക് (കൊക്ക-കോള), ബ്രിട്ടാനിയ, സണ്‍ഫീസ്‌റ്റ്, ആഡിഡാസ്, ആക്‌ഷന്‍ ഷൂസ് തുടങ്ങിയ ബ്രാന്‍ഡുകളുമായാണ് അദ്ദേഹം സഹകരിച്ചിരുന്നത്. ”ബൂസ്‌റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനര്‍ജി” എന്ന സച്ചിന്റെ പരസ്യവാചകം പ്രസിദ്ധമാണ്.
വിരമിക്കലിന് ശേഷം, ബി.എം.ഡബ്ല്യു, യൂണിസെഫ്, ജില്ലറ്റ്, ഡി.ബി.എസ് ബ്രാന്‍ഡ്, പേടിഎം തുടങ്ങിയവയ്ക്കൊപ്പമാണ് സച്ചിന്‍.
കോലിയും ധോണിയും
ക്രിക്കറ്റ് താരങ്ങളില്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയാണ് 1,771 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഒന്നാമത്. 25 ബ്രാന്‍ഡുകളുടെ അംബാസഡറാണ് അദ്ദേഹം. 33 ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്ന മുന്‍ ക്യാപ്‌റ്റന്‍ എം.എസ്. ധോണിയുടെ മൂല്യം 307 കോടി രൂപ. ഇരുവരും ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. വിരമിച്ചിട്ടും സച്ചിന് ഇപ്പോഴും 185 കോടി രൂപയുടെ മൂല്യമുണ്ട്.

