ബംഗാള്‍ കാവിയണിഞ്ഞില്ല; 204 സീറ്റുമായി തൃണമൂല്‍,
കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വലിയ മുന്നേറ്റം. ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. അതേസമയം, എൻ.ഡി.എ. സ്ഥാനാർതി സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൂവായിരത്തോളം വോട്ടുകൾക്ക് പിന്നിട്ടുനിൽക്കുകയാണ്. ആകെയുള്ള 292 സീറ്റുകളിൽ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു. കോൺഗ്രസ്-ഇടതുപക്ഷ സഖ്യം നിലവിൽ ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടി സീറ്റുകളിലാണ് ബി.ജെ.പി. ലീഡ് ചെയ്യുന്നതെങ്കിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിന് അടുത്തെത്താനാവില്ലെന്നാണ് ഇപ്പോഴത്തെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 211 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. ബി.ജെ.പി. 44 സീറ്റുകളും നേടിയിരുന്നു. പാർട്ടി വൻമുന്നേറ്റം നടത്തുമ്പോഴും നന്ദിഗ്രാമിൽ മമത ബാനർജിയുടെ വിജയം തുലാസ്സിലാണ്. മമതയ്ക്കെതിരെ മുൻ വിശ്വസ്തൻ സുവേന്ദു അധികാരി മൂവായിരത്തോളം വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുകയാണ്. കൊൽക്കത്തയിലെ തന്റെ മണ്ഡലമായ ഭവാനിപുർ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നൽകാനായാണ് മമത നന്ദിഗ്രാമിൽ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.