ബൈറൂത്തിൽ ഇസ്രായേൽ ആക്രമണം; മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെട്ടു

ബൈറൂത്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെട്ടു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്.
ഹമാസ് രാഷ്ട്രീയ ഉപമേധാവി അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിലെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ലബനാനുനേരെയുള്ള ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചതിനു പിറകെ ഹമാസ് മുതിർന്ന നേതാവിന്റെ വധം പ്രശ്നം കൂടുതൽ വഷളാക്കുമെന്നുറപ്പാണ്. അതിനിടെ, ഇസ്രായേൽ ജയിലിൽ ഒരു തടവുകാരൻ കൂടി കൊല്ലപ്പെട്ടു.
ആഴ്ചകൾക്കിടെ ഏഴാമത്തെ ഫലസ്തീനി തടവുകാരനാണ് ജയിലിൽ ക്രൂരമായി കൊല്ലപ്പെടുന്നത്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയിൽ മരണം 22,000 പിന്നിട്ടിട്ടുണ്ട്

