ലീഗിനെ രാഷ്ട്രീയബദലായി കാണുന്നില്ല, യുഡിഎഫുമായുള്ള പിന്തുണ ഞങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാട്: എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ. സംസ്ഥാനപ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി മാതൃഭൂമിയോട് സംസാരിക്കുന്നു.
പിന്തുണ പ്രഖ്യാപിക്കുന്നതിനുമുമ്ബ് യു.ഡി.എഫുമായി ഏതെങ്കിലും വിധത്തിലുള്ള ചർച്ചകള്‍ എസ്.ഡി.പി.ഐ.
നടത്തിയിരുന്നോ?
:ഇല്ല. യു.ഡി.എഫ്. നേതൃത്വവുമായോ ഘടകകക്ഷിനേതാക്കളുമായോ ചർച്ചനടന്നിട്ടില്ല. ഇത് എസ്.ഡി.പി.ഐ. എടുത്ത രാഷ്ട്രീയനിലപാടാണ്. ആരെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവർക്ക് വോട്ടുചെയ്യണമെന്ന് അണികളോടും ജനങ്ങളോടും അഭ്യർഥിക്കാനാണ് തീരുമാനം.
എന്തുകൊണ്ട് യു.ഡി.എഫ്.?
:ബി.ജെ.പി.വിരുദ്ധ മുന്നണിക്ക് ദേശീയതലത്തില്‍ നേതൃത്വംനല്‍കുന്നത് കോണ്‍ഗ്രസാണ്. സി.പി.എം. അടക്കമുള്ള പാർട്ടികള്‍ ആ മുന്നണിയിലുണ്ട്. അവിടെ ഇരുവിഭാഗങ്ങളും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. മുന്നണിക്ക് നേതൃത്വംനല്‍കുന്നത് കോണ്‍ഗ്രസാണെന്നതുകൊണ്ടുതന്നെ, ഇവിടെ അവർ നേതൃത്വംനല്‍കുന്ന യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നുമാത്രം.
ഇടതുമുന്നണിയെ ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണച്ചിട്ടുണ്ടോ?
:ഇടതുമുന്നണിക്ക് ഔദ്യോഗികമായി ഒരുപിന്തുണയും ഇതുവരെ നല്‍കിയിട്ടില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കാത്തയിടങ്ങളില്‍ പ്രാദേശികമായി സഹകരിച്ചിട്ടുണ്ടാകാം. എന്നാല്‍, പ്രഖ്യാപിതമായ ഒരുനിലപാടും ഇടതുമുന്നണിക്ക് അനുകൂലമായി സ്വീകരിച്ചിട്ടില്ല.
പിന്തുണ യു.ഡി.എഫിനാകുമ്ബോള്‍ മുസ്ലിംലീഗ് സ്ഥാനാർഥിക്കും വോട്ടുചെയ്യേണ്ടിവരില്ലേ?
:മുസ്ലിംലീഗിനെ രാഷ്ട്രീയബദലായി കാണുന്നില്ല. എസ്.ഡി.പി.ഐ. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ പല പാർട്ടികളുമുണ്ടാകാം. ദേശീയതലത്തില്‍ അവർ നയിക്കുന്ന മുന്നണിയിലാണ് സി.പി.എമ്മും ഇടതുകക്ഷികളും. ദേശീയരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐ.യുടെ നിലപാട്. അവിടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരേ നിലപാടാണ്.
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സർവേയിൽ പങ്കെടുക്കാം

