വാട്‌സ്‌ആപ്പ് ചാറ്റുകള്‍ തെളിവല്ല: ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ 12 ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

ന്യുഡല്‍ഹി: 2020ല്‍ വടക്കുകിഴക്കൻ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ അഴുക്കുചാലുകളില്‍ തള്ളിയ കേസില്‍ കുറ്റാരോപിതരായ 12 ഹിന്ദുത്വസംഘടനാ പ്രവർത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി.
കൊലപാതകങ്ങള്‍ സമ്മതിച്ചുകൊണ്ടുള്ള വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ തെളിവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെവിട്ടത്.
പ്രതികളിലൊരാളായ ലോകേഷ് സോളങ്കി കൊലപാതകം സ്വയം സമ്മതിക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കുറ്റാരോപിതർ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്നതിന് തെളിവായി ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പുലസ്ത്യ പ്രമചാല പറഞ്ഞു. പ്രതികള്‍ക്കെതിരായ കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ലോകേഷ് സോളങ്കി, പങ്കജ് ശർമ, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, ഹിമാൻഷു ഠാക്കൂർ, വിവേക് പഞ്ചല്‍, റിഷഭ് ചൗധരി, സുമിത് ചൗധരി, ടിങ്കു അറോറ, സന്ദീപ്, സഹില്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
ആമിൻ, ഭൂരെ അലി എന്നിവരാണ് കലാപത്തിനിടെ കൊല്ലപ്പെട്ടത്. 2020 മാർച്ച് ഒന്നിന് ഭഗീരഥി വിഹാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 2020 ഫെബ്രുവരി 25ന് രാത്രി 9.30ന് ബ്രിജ്പൂരി പുലിയ പാലത്തിന് സമീപത്ത് കൂടെ നടക്കുമ്ബോഴാണ് കലാപകാരികള്‍ ആമിനെ കൊലപ്പെടുത്തിയത്.
പ്രതികളുടെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്ന് പറയാനാവില്ല. കൂട്ടുകാർക്കിടയില്‍ പൊങ്ങച്ചം കാട്ടാൻ വേണ്ടിയും ആളുകള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. കുറ്റകൃത്യത്തില്‍ പ്രതികള്‍ നേരിട്ട് പങ്കെടുത്തുവെന്ന് തെളിയിക്കാൻ ഈ ചാറ്റുകള്‍ മതിയാവില്ലെന്നും കോടതി വ്യക്തമാക്കി.

