തെരുവില്‍ വലിച്ചിഴച്ചത് വേദനാജനകം’; ഗുസ്തി താരങ്ങള്‍ക്ക് കൈ കൊടുത്ത് ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ ദേശിയ ഗുസ്തി ഫെഡറേഷന് തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിര നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍. മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നത് പോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും ആവശ്യങ്ങള്‍ എത്രയും വേഗം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ലോകകപ്പ് ജേതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വനിത ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ തുടങ്ങിയ പ്രമുഖ താരങ്ങളാണ് രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നത്. മൂവരും തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നും ശേഷം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മേയ് 30-ന് ഗംഗയിലേക്ക് എറിയാന്‍ മെഡലുകളുമായി എത്തിയ താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയതിന് ഡല്‍ഹി പൊലീസ് ഗുസ്തി താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും സമരപ്പന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മെഡല്‍ ഗംഗയില്‍ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. “ഗുസ്തിതാരങ്ങളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഞങ്ങളെ അസ്വസ്ഥരാക്കുന്നു. കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകള്‍ ഗംഗയിലേക്ക് എറിയുന്നു എന്ന തീരുമാനം ഞങ്ങളെ ആശങ്കാകുലരാക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു. “ആ മെഡലുകളില്‍ വർഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം, കഠിനാധ്വാനം എന്നിവ അടങ്ങിയിരിക്കുന്നു. അത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനമാണ്. ഈ വിഷയത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുകയാണ്,” പ്രസ്താവനയിൽ താരങ്ങള്‍ കുറിച്ചു. കപില്‍ ദേവിന്റെ നേതൃത്വത്തിലയിരുന്നു 1983-ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയത്. സുനില്‍ ഗവാസ്കര്‍, കെ ശ്രീകാന്ത്, സെയ്ദ് കിര്‍മാണി, യാഷ്പാല് ശര്‍മ, മദന്‍ ലാല്‍, ബല്‍വീന്ദര്‍ സിങ് സന്ദു, സന്ദീപ് പാട്ടീല്‍, ആസാദ്, റോജര്‍ ബിന്നി എന്നിവരും ഫൈനലില്‍ ഇന്ത്യക്കായി ഇറങ്ങി

